മധു കേസ്: 4 സാക്ഷികളുടെ മൊഴി പ്രോസിക്യൂഷന് അനുകൂലം
Mail This Article
മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ ഇന്നലെ വിസ്തരിച്ച മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ നാല് സാക്ഷികളും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യത്തിലുള്ളത് താനല്ലെന്നു വാദിച്ച 36-ാം സാക്ഷി ലത്തീഫിന് ഇന്നു ഹാജരാകാൻ കോടതി നോട്ടിസ് നൽകി. മർദനമേറ്റ ദിവസം മധുവിനെ അഗളി സിഎച്ച്സിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പരിശോധിച്ച 88-ാം സാക്ഷി ഡോ.ലീമ ഫ്രാൻസിസിനെയാണ് രാവിലെ വിസ്തരിച്ചത്.
മധുവിനെ പരിശോധിച്ചെന്നും മരിച്ചതിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും നേരത്തെ നൽകിയ മൊഴി ആവർത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ മധുവിന്റെ മൃതദേഹത്തിൽ ചൂട് ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. മധുവിനെ പരിശോധിച്ചതായി രേഖപ്പെടുത്തിയ കാഷ്വാലിറ്റി റജിസ്റ്ററിലെ സമയത്തിൽ തിരുത്ത് ഉണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
പാരനോയ്ഡ് സ്കിസോഫ്രീനിയ എന്ന രോഗം മധുവിന് ഉണ്ടായിരുന്നതായി മധുവിനെ പരിശോധിച്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രി കൺസല്‍ട്ടന്റ് ഡോ.കെ.കെ.ശിവദാസൻ കോടതിയെ അറിയിച്ചു. 89ാം സാക്ഷി കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷാലിറ്റി സൂപ്രണ്ട് ഡോ.പ്രഭുദാസും കേസിൽ പൊലീസ് ബന്തവസിലെടുത്ത വാഹനങ്ങളുടെ ആർസി അനുവദിച്ച മണ്ണാർക്കാട് ജോയിന്റ് ആർടിഒ 86ാം സാക്ഷി ഒ.കെ.അനിലും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി.