പാലക്കാട് ∙ ലഹരിവസ്തുക്കൾ കേരളത്തിന്റെ മറ്റിടങ്ങളിലേക്കു കടത്തുന്ന പ്രധാനകേന്ദ്രമായി അതിർത്തി ജില്ലയായ പാലക്കാട് മാറി. അതേ സമയം, ഇവിടെ പിടികൂടിയ കേസുകളിലെലെ പ്രതികളിൽ 90% ഇതര ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ഉള്ളവരാണ്. ജില്ലാ ജയിലിലെ തടവുകാരിൽ ഭൂരിഭാഗവും ലഹരിക്കടത്ത് കേസുകളിലെ പ്രതികളാണ്. നാലു വർഷത്തിനിടെയാണ് സ്ഥിതി ഇത്രയും മോശമായതെന്നു കണക്കുകൾ പറയുന്നു.
മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു കടത്തുന്ന ലഹരിമരുന്നുകളിൽ 60 ശതമാനവും മേഖലയിലെ റോഡ് വഴിയാണ്. ട്രെയിനുകളിലെ കേസുകളിൽ 90% ഇവിടെയാണ്. ലഹരികടത്തിന്റെ ഇടനാഴിയെന്നാണ് പാലക്കാടിനെ, പ്രത്യേകിച്ച് വാളയാറിനെ എക്സൈസ്, പൊലീസ്, നർകോട്ടിക് കൺട്രോൾ ബ്യറോ ഉദ്യോഗസ്ഥർ വിളിക്കുന്നത്. റോഡ്, റെയിൽ മാർഗം സംസ്ഥാനത്തെ ഏതു ജില്ലയിലേക്കും 6 മണിക്കൂറിൽ ഇവിടെനിന്ന് എത്താൻ കഴിയുമെന്ന പ്രത്യേകതയുണ്ടെന്ന് ഉദ്യേഗസ്ഥർ പറയുന്നു. മൂന്നു വർഷമായി എംഡിഎംഎ കേസുകളാണ് കൂടുതൽ. പ്രധാനമായും ബെംഗളൂരു കേന്ദ്രീകരിച്ചാണ് അതിന്റെ ഇടപാടുകൾ.
കൂടാതെ കഞ്ചാവ്, ഹഷീഷ്, ഹെറോയിൻ എന്നിവയുമുണ്ട്. ലഹരിഗുളികളുടെ വരവും വർധിക്കുന്നുണ്ട്. 2010 മുതലാണ് പാലക്കാട്ടു കേസുകൾ വർധിച്ചു തുടങ്ങിയത്. കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ചിലരും കടത്തിനിറങ്ങിയതായി കേസുകളിൽ കാണാൻ കഴിഞ്ഞെന്ന് എക്സൈസ് സിഐ പി.കെ.സതീഷ് പറഞ്ഞു. ട്രെയിൻ മാർഗം പാലക്കാട് വഴി ലഹരി കടത്തുന്നവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരാണ്. നാട്ടിൽ പോയി മടങ്ങുമ്പോൾ ബാഗുകളിലും സ്യൂട്ട് കേസിലുമൊക്കെയാണു കഞ്ചാവ് എത്തിക്കുന്നത്.
പാലക്കാട് പിടികൂടുന്ന എംഡിഎംഎയിൽ 80% കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഭാഗത്തേക്കുള്ളതാണ്. ഇടപാടിൽ പ്രഫഷനൽ കോഴ്സുകളിലെ അടക്കം വിദ്യാർഥികളുടെ എണ്ണം പേടിപ്പെടുത്തുന്ന തോതിലാണ് ഉയരുന്നത്. പെൺകുട്ടികളുടെ എണ്ണവും വർധിക്കുന്നു. വാളയാർ ചുരം റോഡ് കഴിഞ്ഞാൽ ഗോവിന്ദാപുരം, ഗോപാലപുരം വഴിയും ഇവ എത്തുന്നു. അട്ടപ്പാടി ആനക്കട്ടി വഴി വ്യാജവിദേശമദ്യവും സ്പിരിറ്റുമാണ് കൂടുതൽ കടത്തുന്നത്. കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ വലിയതോതിൽ പരിശോധിക്കാൻ തുടങ്ങിയതു കൊണ്ടാകണം ചരക്കുവാഹനങ്ങളിലും ട്രെയിനുകളിലുമാണ് ഇപ്പോൾ കേസുകൾ കൂടുന്നത്.

കടത്തുകാർ മറ്റു വാഹനങ്ങളിൽ പിന്നാലെയുണ്ടാകും. ട്രെയിനുകളിലെത്തുന്ന ലഹരിവസ്തുക്കൾ പിടികൂടുന്നതിൽ സംസ്ഥാനത്ത് മികച്ച രിതീയിലാണ് പാലക്കാട് ഡിവിഷൻ റെയിൽവേ സംരക്ഷണസേന (ആർപിഎഫ്) പ്രവർത്തിക്കുന്നത്. 2019 വരെ ആർപിഎഫിന് ലഹരിമരുന്ന് പിടികൂടാൻ അധികാരമുണ്ടായിരുന്നില്ല. പൊലീസ്, എക്സൈസ് സംയുക്ത ലഹരി പരിശോധനയും ജില്ലയിൽ നടക്കുന്നുണ്ട്.
നിങ്ങൾക്കും അറിയിക്കാം; ഇൗ ഫോൺ നമ്പരുകളിൽ ലഹരിസംബന്ധമായ പരാതികൾ അറിയിക്കാനുള്ള എക്സൈസിന്റെ ടോൾ ഫ്രീ നമ്പർ 155358 കൗൺസലിങ്ങിനും ചികിത്സയ്ക്കും 14405 എക്സൈസ് കമ്മിഷണർ ഡിജിപി എസ്.ആനന്ദകൃഷ്ണനെയും വിളിക്കാം: മൊബൈൽ 9447178000
കേസ്, പ്രതികൾ, ലഹരിവസ്തുവിന്റെ അളവ്... എല്ലാം കൂടുന്നു
പാലക്കാട് ∙ 3 വർഷത്തിനിടെ ജില്ല വഴിയുള്ള ലഹരി കടത്തു കേസുകളിൽ 40 ശതമാനത്തിലധികം വർധന. ഓരോ വർഷവും കേസുകളും പ്രതികളുടെ എണ്ണവും വർധിക്കുന്നതായാണ് എക്സൈസ് റിപ്പോർട്ടുകളിലെ വിവരം. 2099 കേസുകളാണ് 2019ൽ റിപ്പോർട്ട് ചെയ്തത്. 2370 പേർ അറസ്റ്റിലായി. 996.93 കിലോഗ്രാം കഞ്ചാവ്, 1288 ഗ്രാം ഹഷീഷ് ഓയിൽ, 36.595 ഗ്രാം ഹെറോയിൻ, 30.739 ഗ്രാം ബ്രൗൺ ഷുഗർ, 130 ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽഎസ്‍ഡി, 1.253 ഗ്രാം കൊക്കൈയിൻ, 758 ഗ്രാം ചരസ്, 10 ഗ്രാം ഓപ്പിയം എന്നിവ പിടിച്ചെടുത്തു.
2020ൽ കേസുകൾ മൂന്നിരട്ടിയായി വർധിച്ചെങ്കിലും പ്രതികളുടെ എണ്ണം 1791 ആയി കുറഞ്ഞു.1209 കിലോഗ്രാം കഞ്ചാവ്, 2653 ഗ്രാം ഹഷീഷ് ഓയിൽ, 18.980 ഗ്രാം ഹെറോയിൻ, 43.676 ഗ്രാം ബ്രൗൺ ഷുഗർ, 364 ഗ്രാം എംഡിഎംഎ, 16.370 ഗ്രാം കൊക്കൈൻ, 1927 ഗ്രാം ചരസ് എന്നിവ പിടികൂടി. 2021ൽ കേസുകളുടെ എണ്ണം വീണ്ടു കൂടി. 3632 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. 3062 ഗ്രാം ഹഷീഷ്, 28.187 ഗ്രാം ഹെറോയിൻ, 83.78 ഗ്രാം ബ്രൗൺ ഷുഗർ, 630 ഗ്രാം എംഡിഎംഎ എന്നിവയും പിടികൂടി.
ഈ വർഷം ഒൻപതു മാസത്തിനുള്ളിൽ തന്നെ കേസുകൾ വൻതോതിലാണ് വർധിച്ചത്. സെപ്റ്റംബർ വരെ 3789 കേസുകൾ റിപ്പോർട്ട് ചെയ്തു. പിടികൂടിയ കഞ്ചാവിന്റെ അളവ്–5632 കിലോഗ്രാം. 760 കഞ്ചാവു ചെടികളും 3062 ഗ്രാം ഹഷീഷും 18.187 ഗ്രാം ഹെറോയിനും 93.78 ഗ്രാം ബ്രൗൺ ഷുഗറും 930 ഗ്രാം എംഡിഎംഎയും പിടികൂടിയവയിൽപ്പെടുന്നു. മറ്റു പല വഴികളിലൂടെയും കടത്ത് നടക്കുന്നുണ്ടാകാമെന്ന് അധികൃതർ പറയുന്നു