യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: തെളിവെടുപ്പ് നടത്തി
Mail This Article
ഒറ്റപ്പാലം ∙ കോതകുറുശ്ശിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനിയെ (37) കൊലപ്പെടുത്തിയതിനെ കുറിച്ചു വിശദീകരിച്ച ഭർത്താവ് കൃഷ്ണദാസൻ (48) കുടുംബാംഗങ്ങളെ കണ്ടതോടെ വികാരാധീനനായി. മൊബൈൽ ഫോൺ ഡിസ്പ്ലേയുടെ വെളിച്ചത്തിലാണു രജനിയെ വെട്ടിയതെന്നു കൃഷ്ണദാസൻ പറഞ്ഞു. 4 തവണ വെട്ടിയെന്നാണു മൊഴി.
ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ആക്രമിച്ച ശേഷമാണു മറ്റൊരു മുറിയിൽ കിടന്നുറങ്ങിയിരുന്ന മകൾ അനഘയെ (13) വെട്ടിയത്. സംഭവം നടന്ന 27നു രാത്രി ഉറങ്ങിയില്ല. ടിവി കണ്ടിരുന്നു സമയം ചെലവഴിച്ച ശേഷമായിരുന്നു പുലർച്ചെ രണ്ടോടെ ആക്രമണമെന്നും വിശദീകരിച്ചു. കൃഷ്ണദാസനും രജനിക്കുമിടയിൽ നിലനിന്നിരുന്ന നിസ്സാര അഭിപ്രായ ഭിന്നതകളാണ് കൊലപാതകത്തിൽ കലാശിച്ചത്.
റിമാൻഡിൽ കഴിഞ്ഞിരുന്ന കൃഷ്ണദാസനെ കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങിയായിരുന്നു തെളിവെടുപ്പ്. ഇയാൾക്കു വിഷാദ രോഗ ലക്ഷണങ്ങൾ ഉണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ അനഘ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. അനഘയെ ആക്രമിച്ച കുറ്റം ചുമത്തി വധശ്രമത്തിനു കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. കൃഷ്ണദാസനെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.