ADVERTISEMENT

‘‘ഡേയ് കന്തസാമി, യാന വറുതടാ പത്തിരമാ പോ...’’ – വാൽപാറയിലെ തേയിലത്തോട്ടത്തിൽ നിന്നു നിത്യവും കേൾക്കാറുള്ള ഈ മുന്നറിയിപ്പുസ്വരം എന്നു നിലയ്‌ക്കുമെന്നു തോട്ടം തൊഴിലാളികൾക്കറിയില്ല. വന്യജീവി ഭീഷണിയിലുള്ള ആശങ്ക ദിവസം ചെല്ലുന്തോറും നിരാശയായി മാറുകയാണ്. ആക്രമണങ്ങൾ വർധിച്ചു വരുന്നു, ഒരു നടപടിയും ഉണ്ടാകുന്നുമില്ല.കോയമ്പത്തൂർ ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ വാൽപാറ പ്രദേശത്ത് തേയിലക്കൃഷിയാണു പ്രധാനം.  സൂര്യൻ ഉദിക്കുന്നതോടെ തേയിലത്തോട്ടങ്ങളിലെത്തുന്ന തൊഴിലാളികൾ കൊടുംവെയിലിലും കനത്ത മഴയിലും അനുഭവിക്കുന്ന പ്രയാസം ചെറുതല്ല.

വാൽപാറയിലെ വന്യമൃഗങ്ങൾ (ഫയൽ ചിത്രങ്ങൾ)

അതിനിടയിലാണ് വന്യമൃഗശല്യവും. തേയിലത്തോട്ടങ്ങളിലെല്ലാം കാട്ടാനകളും പുലികളും കരടികളും കാട്ടെരുമകളും തമ്പടിച്ചിരിക്കുകയാണ്. ഇവയെ ഭയന്നും ആക്രമണങ്ങളെ പ്രതിരോധിച്ചും വേണം തേയില പറിച്ചു സന്ധ്യയോടെ മടങ്ങാൻ. ഇതിനിടെ എത്രയോ തൊഴിലാളികളാണു കാട്ടാനകളുടെയും കരടികളുടെയും പുലികളുടെയും ആക്രമണത്തിന് ഇരയായിട്ടുള്ളത്.  കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നാൽപതിലധികം പേരുടെ ജീവനാണ് ഇതിനകം പൊലിഞ്ഞിട്ടുള്ളത്. പരുക്കേറ്റവർ ഇതിന്റെ എത്രയോ ഇരട്ടി. പല ദിവസവും നേരം വെളുക്കുവോളം പടക്കവും പാട്ടയും കയ്യിൽ കരുതി ഉറക്കമൊഴിഞ്ഞു കാട്ടാനകളെ അകറ്റേണ്ട അവസ്ഥയാണ് തൊഴിലാളികൾക്ക്.

റേഷൻ കടത്തുന്ന ആന !

രാത്രികാലങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ പലതും റേഷൻകടകളാണ് ഉന്നം വയ്ക്കുന്നത്. ഓരോ കൂട്ടത്തിലും ഒന്നോ രണ്ടോ കുട്ടിയാനകളും കാണും. ഇവയെ ആദ്യം റേഷൻകടകൾക്കുള്ളിലേക്കു കടത്തിവിടുകയാണ് പതിവ്. കടയിലെ അരിയും പരിപ്പും പഞ്ചസാരയും ആവശ്യത്തിനു ഭക്ഷിച്ച ശേഷം ഒന്നും രണ്ടും ചാക്ക് അരിയും പഞ്ചസാരയുമായി കടക്കും ആനകൾ. പലപ്പോഴും കാട്ടാനകളെ വിരട്ടിയോടിച്ച് അരിച്ചാക്കുകൾ തിരിച്ചെടുത്തിട്ടുണ്ട് തൊഴിലാളികൾ. പുള്ളിപ്പുലികളുടെ ആക്രമണം കൂടുതലും കുട്ടികളുടെ നേരെയാണ്. എട്ടു വയസ്സിനു താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടിട്ടുള്ളത്.

എട്ടു കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ടു. തൊഴിലാളികൾക്കു നേരെയും ആക്രമണം അപൂർവമല്ല. അൻപതും നൂറുമുള്ള സംഘങ്ങളായാണ് കാട്ടെരുമകൾ നഗരത്തോടു ചേർന്നുള്ള തേയിലത്തോട്ടങ്ങളിൽ മേയുന്നത്.  ഇവയ്ക്കിടയിൽ നിന്നാണ് പലപ്പോഴും തൊഴിലാളികൾ തേയില നുള്ളുന്നത്. ഇവ തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കരടികൾ രാപകൽ ഭേദമില്ലാതെ തോട്ടത്തിലുണ്ട്. തേയിലച്ചെടികളുടെ മറവിൽ പതിയിരിക്കുന്ന ഇവയുടെ മുന്നിൽപെട്ടാൽ ആക്രമണം ഉറപ്പ്.

എല്ലാം നശിപ്പിക്കുന്ന സിംഹവാലൻ

സിംഹവാലൻ കുരങ്ങുകളാണ് മറ്റൊരു ശല്യക്കാർ. വാൽപാറ - പൊള്ളാച്ചി റോഡിൽ പുതുതോട്ടത്തിലും കുരങ്ങുമുടിയിലുമാണ് ഇവയെ ഏറ്റവും കടുതൽ കാണുന്നത്. വംശനാശഭീഷണിയുള്ള ഇനമായതിനാൽ വനംവകുപ്പ് ഇവയ്ക്കു സംരക്ഷണം നൽകുന്നുണ്ട്. റോഡ് കുറുകെ കടക്കുമ്പോൾ വാഹനം തട്ടുന്നതു പതിവായതോടെ റോഡിന്റെ ഇരുവശങ്ങളെയും ബന്ധിപ്പിച്ച് കയർ കെട്ടി അതിലൂടെ കടന്നുപോകാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് വനംവകുപ്പ്. എന്നാൽ, വീടുകളിൽ സിംഹവാലൻ കുരങ്ങുകളുടെ ശല്യം സഹിക്കാനാവാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്.

നൂറുകണക്കിനു കുരങ്ങുകളാണ് നഗരത്തിൽ വീടുകൾക്കുള്ളിൽ കടക്കുന്നത്. പൂട്ടിയിട്ടിരിക്കുന്ന വീടുകളുടെ ഓടു നീക്കിയും ജനലഴികൾ വഴിയും അകത്തു കടക്കുന്ന കുരങ്ങുകൾ ഭക്ഷണസാധനങ്ങൾ തിന്നുതീർക്കുമെന്നു മാത്രമല്ല, സകല വീട്ടുസാധനങ്ങളും വലിച്ചെറിയുകയും തട്ടിത്തകർക്കുകയും ചെയ്യും. അഥവാ ആളുള്ള വീടാണെങ്കിൽ ഓടിക്കാൻ ശ്രമിച്ചാൽ ആക്രമിക്കുകയും ചെയ്യും. ഇത്തരത്തിൽ പ്രദേശമാകെ വന്യമൃഗങ്ങളുടെ പിടിയിലമരുമ്പോൾ ഇനിയുള്ള കാലം ഇവിടെ എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് വാൽപാറ നിവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com