പറമ്പിക്കുളം: 27 അടി ഉയരവും 42 അടി വീതിയും 35 ടണ്ണോളം ഭാരവും, ഷട്ടറിന്റെ ഭാഗങ്ങൾ ഡാമിലിറക്കി സ്ഥാപിച്ചു തുടങ്ങി
Mail This Article
മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിൽ പുതിയ ഷട്ടറിനായി ഭാഗങ്ങൾ ഇറക്കി സ്ഥാപിച്ചു തുടങ്ങി. തിരുച്ചിറപ്പള്ളിയിലെ വർക്‌ഷോപ്പിൽ നിന്നു 12 ഭാഗങ്ങളായി എത്തിച്ച ഷട്ടറിന്റെ 6 ഭാഗങ്ങളാണ് ഇന്നലെ വൈകിട്ടോടെ സ്ഥാപിച്ചത്. ശേഷിക്കുന്ന ഭാഗങ്ങൾ നാളെ സ്ഥാപിക്കും. ഈ ഭാഗങ്ങൾ വെൽഡ് ചെയ്തു യോജിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നു തമിഴ്നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.ഡാമിന്റെ കെട്ടിലിറങ്ങി നിന്നു വെൽഡിങ് നടത്തുന്നത് ഏറെ സമയമെടുക്കുന്ന ശ്രമകരമായ ജോലിയാണ്. കൂട്ടി യോജിപ്പിക്കുന്ന ഷട്ടറിന് 27 അടി ഉയരവും 42 അടി വീതിയും 35 ടണ്ണോളം ഭാരവും ഉണ്ടാകും.
ഷട്ടറിനെ കൗണ്ടർ വെയ്റ്റ് ഉരുക്കു ബീമുമായി ബന്ധിപ്പിക്കുന്നതിനുള്ള ചങ്ങല, ഷട്ടർ സ്ഥാപിച്ച ശേഷം പറമ്പിക്കുളത്ത് എത്തിക്കാനാണു തമിഴ്നാട് ആലോചിക്കുന്നത്. ഷട്ടർ സ്ഥാപിക്കുന്നതിനു മുന്നോടിയായി കൗണ്ടർ വെയ്റ്റ് ബീം സ്ഥാപിക്കുന്ന പണി പൂർത്തിയാക്കിയിരുന്നു. സംയുക്ത ജലക്രമീകരണ ബോർഡ് യോഗത്തിലെ ധാരണ അനുസരിച്ച് ഇന്നലെയോടെ പുതിയ ഷട്ടർ സ്ഥാപിക്കേണ്ടതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നവംബർ പകുതിയോടെ ഷട്ടർ സ്ഥാപിച്ചു കഴിഞ്ഞാലും തുടർ നടപടികൾക്കു സമയമെടുക്കും.
കേരളവും തമിഴ്നാടും ചേർന്നുള്ള സംയുക്ത സുരക്ഷാ പരിശോധന കൂടി പൂർത്തിയായാലേ ഷട്ടർ ഉപയോഗിക്കാനാകൂ. തമിഴ്നാട് ജലസേചന വകുപ്പിന്റെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് വിഭാഗം ചീഫ് എൻജിനീയർ രാജേന്ദ്രൻ, സൂപ്രണ്ടിങ് എൻജിനീയർ സുരേഷ് എന്നിവരുടെ മേൽനോട്ടത്തിലാണു പ്രവൃത്തികൾ നടത്തുന്നത്. പറമ്പിക്കുളത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ആർ.നരേന്ദ്രൻ, അസി. എക്സി. എൻജിനീയർമാരായ ഡി.ജയകുമാർ, എൻ.കൃഷ്ണവേണി, അസി. എൻജിനീയർ എൻ.ത്യാഗരാജൻ എന്നിവർ മേൽനോട്ടം നടത്തുന്നുണ്ട്.