ADVERTISEMENT

ചിറ്റൂർ∙ തെക്കേഗ്രാമം ആൽത്തറയ്ക്കു സമീപം കനാൽവെള്ളം കവിഞ്ഞൊഴുകി സമീപത്തെ മൈതാനത്തിലേക്കും വീടുകളിലേക്കും കയറി. തേമ്പാറമടക്ക് സിസ്റ്റത്തിൽ നിന്നു വരുന്ന വാക്കോട് ബ്രാഞ്ച് കനാലാണിത്. കറുകമണി വരെയുള്ള 100 ഏക്കറോളം വരുന്ന കൃഷിസ്ഥലങ്ങളിലേക്ക് പോകേണ്ട വെള്ളമാണ് മണിക്കൂറുകളോളം ഒഴുകി പാഴായത്.

കനാലുകളിലെ ചെളി നീക്കം ചെയ്യാത്തതും കാടുവെട്ടി മാലിന്യങ്ങൾ നീക്കം ചെയ്യാത്തതുമാണ് വെള്ളം ഒഴുകി പാഴാകാൻ കാരണമെന്ന് വാർഡ് കൗൺസിലർ ആർ.കിഷോർകുമാർ പറഞ്ഞു. കനാൽ വൃത്തിയാക്കുന്ന പ്രവൃത്തികൾ എങ്ങുമെത്തിയിട്ടില്ല. മുൻകാലങ്ങളിൽ ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ വിവിധ കനാലുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെളി നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയിരുന്നു.

എന്നാൽ ഇത്തവണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരണം നടത്തേണ്ടതില്ലെന്നും വകുപ്പ് നന്നാക്കുമെന്നും കാണിച്ച് ജലസേചന വകുപ്പ് അധികൃതർ നഗരസഭയ്ക്കു കത്തു നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ചർച്ചയ്ക്കു വന്നതുമാണ്. അന്നുതന്നെ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നതാണെന്നും ജലസേചന വകുപ്പ് കനാൽ നന്നാക്കില്ലെന്ന് മുൻകാലങ്ങളിലെ അനുഭവമാണെന്നും കിഷോർകുമാർ പറഞ്ഞു.

ഇത്തരത്തിൽ പലയിടത്തും മാലിന്യങ്ങളും ചെളിയും നിറഞ്ഞ് കനാലിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയുണ്ടെന്നും കനാൽ നന്നാക്കിയതായി കാണിച്ച് ജലസേചന വകുപ്പ് അധികൃതർ തുക തട്ടിയെടുക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.വിവരമറിയിച്ചതിനെ തുടർന്ന് ജലസേചന വകുപ്പിലെ ജീവനക്കാരെത്തി കനാലിൽ ഷട്ടറിട്ടു. യഥാസമയം വെള്ളം കിട്ടാതെ വന്നാൽ കനാലിന്റെ വാലറ്റ പ്രദേശങ്ങളിലുള്ള നടീൽ ഉൾപ്പെടെയുള്ള പണികൾ അവതാളത്തിലാകുമെന്ന് കർഷകർ പറഞ്ഞു.

കനാൽ വൃത്തിയാക്കി കർഷകർക്ക് അറിയിപ്പ് നൽകിയ ശേഷം മാത്രമേ കനാലിലൂടെ വെള്ളം തുറന്നു വിട്ടാൽ മതിയെന്ന് മുൻപുതന്നെ അധികൃതരെ അറിയിച്ചതാണെന്ന് ചിറ്റൂർ–തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ.കവിത പറഞ്ഞു. കനാൽ നന്നാക്കാതെ തന്നെ വെള്ളം തുറന്നുവിട്ടതായി ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ പ്രശ്നം പരിഹരിക്കാണമെന്നാവശ്യപ്പെട്ട് കത്ത് നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com