ദേശീയപാതയോരത്ത് കഞ്ചാവ് ഉപേക്ഷിച്ച് മുങ്ങിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
Mail This Article
കഞ്ചിക്കോട് ∙ പൊലീസ് പിന്തുടരുന്നതിനിടെ ദേശീയപാതയോരത്തു കഞ്ചാവ് ഉപേക്ഷിച്ചു മുങ്ങിയ കേസിൽ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് സ്വദേശി വി.ജിതിനെയാണു (20) കസബ പൊലീസ് പിടികൂടിയത്. വധശ്രമ കേസുമായി ബന്ധപ്പെട്ടു റിമാൻഡിലായിരുന്ന ജിതിൻ കഴിഞ്ഞ 13നാണു ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്.
ഈ മാസം 17നാണ് ഏജന്റുമാർക്കു വിൽപനയ്ക്കെത്തിച്ച 4 കിലോ കഞ്ചാവ് പൊലീസ് പിന്തുടരുന്നതിനിടെ ലഹരി കടത്തു സംഘം ഉപേക്ഷിച്ചു കടന്നത്. ഇവരിൽ നിന്നു കിട്ടിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ സനോജ്, അജിത്ത് എന്നിവരെ പിടികൂടിയിരുന്നു. തുടരന്വേഷണത്തിലാണു ജിതിനെയും പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശാനുസരണം പാലക്കാട് എഎസ്പി എ.ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ എസ്.അനീഷ്, ജഗൻമോഹൻ ദത്ത, എഎസ്ഐമാരായ ഷാഹുൽ ഹമീദ്, പി.രമേഷ്, സീനിയർ സിപിഒമാരായ ആർ.രാജീവ്, പി.മാർട്ടിൻ, സിപിഒ ജയപ്രകാശ് എന്നിവരാണു കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.