മംഗളൂരു – തിരുവനന്തപുരം ട്രെയിനുകൾ വേഗം കൂട്ടുന്നത് പരിഗണനയിൽ
Mail This Article
പാലക്കാട് ∙ മംഗളൂരു – തിരുവനന്തപുരം റെയിൽവേ ലൈൻ വഴിയുള്ള ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130/160 കിലോമീറ്റർ വരെ വർധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്. ഇതു സംബന്ധിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പാലക്കാട്, മംഗളൂരു ഡിവിഷനുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
മംഗളൂരു ജംക്‌ഷനിലെ ഫ്ലാറ്റ്ഫോം നിർമാണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും. അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. പാലക്കാട് – മംഗളൂരു റെയിൽവേ ട്രാക്കിൽ നടക്കുന്ന അറ്റകുറ്റപ്പണികളും പരിശോധിച്ചു. ഷൊർണൂർ ജംക്‌ഷനും സന്ദർശിച്ചു.
പാലക്കാട് ഡിവിഷനൽ മാനേജർ ത്രിലോക് കോത്താരി, എഡിആർഎം സി.ടി.സക്കീർ ഹുസൈൻ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രാജേന്ദ്ര പ്രസാദ് ജിഗാർ, ചീഫ് എൻജിനീയർ വി.രാജഗോപാലൻ, ചീഫ് പ്രൊജക്ട് മാനേജർ ആർ.രഘുരാമൻ, ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.വി.കലാറാണി എന്നിവർ പ്രസംഗിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുകൾ റെയിൽവേ ജനറൽ മാനേജർക്കു നിവേദനം നൽകി.