ADVERTISEMENT

പാലക്കാട് ∙ പിതാവിനെ പോലെ രാജ്യത്തെ സേവിക്കുന്ന സൈനികൻ ആകണമെന്നായിരുന്നു ചെറുപ്പം മുതൽ മുഹമ്മദ് ഹക്കീമിന്റെ ആഗ്രഹം. പിതാവ് സൈനിക വേഷം അണിഞ്ഞുള്ള ഫോട്ടോ മുഹമ്മദ് ഹക്കീമിന്റെ പഴ്സിലുണ്ട്. തൊട്ടടുത്തായി സൈനിക വേഷമണിഞ്ഞ തന്റെ ഫോട്ടോയും. സൈനിക പ്രാധാന്യമുള്ള സിനിമകളോടായിരുന്നു ചെറുപ്പം മുതലേ മുഹമ്മദ് ഹക്കീമിന്റെ താൽപര്യമെന്നു കളിക്കൂട്ടുകാരനായ സി.രഞ്ജിത്ത് ഓർക്കുന്നു. റെയിൽവേ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സൈനികൻ ആകാനുള്ള പരിശീലനം തുടങ്ങി.

 1.വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഉമ്മ  നിലാവറുന്നീസ, 2.ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ റംസീന.                                                                               ചിത്രം: മനോരമ
1.വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഉമ്മ നിലാവറുന്നീസ, 2.ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ റംസീന. ചിത്രം: മനോരമ

പാലക്കാട് പോളിടെക്നിക്കിൽ നിന്നു പഠനം പൂർത്തിയാക്കിയ ശേഷം സിആർപിഎഫിൽ സിഗ്നൽ വിഭാഗത്തിൽ റേഡിയോ ഓപറേറ്ററായി ജോലി ലഭിച്ചു. ജമ്മു കശ്മീരിലായിരുന്നു ആദ്യ നിയമനം. പിന്നീട് 2 വർഷം തീവ്ര പരിശീലനം നേടി കോബ്ര വിഭാഗത്തിൽ ഇടം നേടി. ഒഡീഷ, ബിഹാർ, ആന്ധ്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ജോലി ചെയ്തു. മാവോയിസ്റ്റ് സംഘത്തെ നേരിടാനുള്ള പ്രത്യേക പരിശീലനവും നേടി. ഒട്ടേറെ തവണ മാവോയ്റ്റ് സംഘവുമായി ഏറ്റുമുട്ടി.

മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു: മുഹമ്മദ് ഹക്കീമിന് നാടിന്റെ വിട

പാലക്കാട് ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ പാലക്കാട് ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗർ ദാറുസലാം വീട്ടിൽ മുഹമ്മദ് ഹക്കീമിന് നാടിന്റെ വിട. തീവ്ര പരിശീലനം ലഭിച്ച കോബ്ര ബറ്റാലിയൻ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു. സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തിൽ ഈയിടെ സ്ഥാപിച്ച സൈനിക ക്യാംപിനു നേരെ 29നു വൈകിട്ടു അഞ്ചോടെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തിലാണു മുഹമ്മദ് ഹക്കീമിനു വെടിയേറ്റത്.

ക്യാംപിന്റെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു മുഹമ്മദ് ഹക്കീം. സൈനികർ തിരിച്ചടിച്ചതോടെ മാവോയിസ്റ്റ് സംഘം ജീപ്പിൽ വനത്തിലേക്കു കടന്നു. ഹക്കീമിനെ ജഗൽപൂരിലെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 29നു രാത്രി 12നാണു മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച ഭൗതിക ശരീരം സേനയുടെ അകമ്പടിയോടെ ആംബുലൻസിൽ രാത്രിയോടെ ധോണിയിലെ വീട്ടിലെത്തിച്ചു.

വാളയാർ അതിർത്തിയിൽനിന്നു ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് ഭൗതിക ശരീരം ഏറ്റുവാങ്ങി. എ.പ്രഭാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. വി.കെ.ശ്രീകണ്ഠൻ എംപി വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

വിമുക്ത ഭടനായ സുലൈമാൻ ആണു പിതാവ്. മാതാവ്: റിട്ട. റെയിൽവേ ജീവനക്കാരി നിലാവറുന്നീസ. ഭാര്യ: റംസീന. 4 വയസ്സുകാരി അഫ്സീന ഫാത്തിമ മകളാണ്. 2007ലാണു മുഹമ്മദ് ഹക്കീം സിആർപിഎഫിൽ ചേർന്നത്.

സംസ്ഥാന ഹോക്കി താരം മുഹമ്മദ് ഹക്കീം

സ്കൂൾ കാലം മുതലേ മികച്ച ഹോക്കി താരം കൂടിയായിരുന്നു മുഹമ്മദ് ഹക്കീം. 2000ൽ സംസ്ഥാന ജൂനിയർ ഹോക്കി ടീമിൽ ഇടം നേടി. 2003ൽ ചെന്നൈയിൽ നടന്ന സൗത്ത് സോൺ ഹോക്കി ചാംപ്യൻഷിപ്പിൽ കേരള ടീം സ്വർണം നേടിയപ്പോൾ മുഹമ്മദ് ഹക്കീമും ടീമിലുണ്ടായിരുന്നു.

പാലക്കാട് പോളിടെക്നിക് കോളജിൽ പഠിക്കുമ്പോൾ സംസ്ഥാന സീനിയർ ഹോക്കി സംസ്ഥാന ടീമിലും കളിച്ചു. റയിൽവേ ഉദ്യോഗസ്ഥനും മുൻ സംസ്ഥാന ഹോക്കി താരവുമായ അക്സർ അഹമ്മദിന്റെ കീഴിലായിരുന്നു പരിശീലനം. ഒലവക്കോട് റെയിൽവേ സ്കൂളിൽ പഠിക്കുമ്പോൾ ദേശീയ അത്‍ലറ്റിക് മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com