കലിപ്പിൽ ‘വാലുമുറിയൻ’ കൊമ്പൻ; മൂന്നു മണിക്കൂർ തീ തിന്ന് ജനം
Mail This Article
മുതലമട ∙ കാടിറങ്ങിയ ‘വാലുമുറിയൻ’ ഒറ്റയാൻ ജനവാസ മേഖലയിലെത്തി ഭീതി പടർത്തിയതു മൂന്നു മണിക്കൂറോളം. വെള്ളാരംകടവ് കിണ്ണത്തുമൊക്കിൽ ചുള്ളിയാർ ഡാമിന്റെ ഭാഗത്തായാണ് ഇന്നലെ ഉച്ചയ്ക്കു 12.30 മണിയോടെ കാട്ടാനയെ കണ്ടത്. തുടർന്നു വനം വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിലാണു മൂന്നരയോടെ കിളിമലയ്ക്കു സമീപം ഈശ്വരൻപാറ വഴി ഒറ്റയാനെ കാടു കയറ്റിയത്.
മൂന്നു ദിവസമായി പ്രദേശത്തു കൃഷി നാശം ഉണ്ടാക്കുന്ന കാട്ടാനകളിലൊന്നാണിത്.വാലിന്റെ ഒരു ഭാഗം മുറിഞ്ഞ നിലയിലുള്ളതായതിനാൽ വാലുമുറിയൻ എന്നറിയപ്പെടുന്ന ഈ കൊമ്പൻ സാധാരണയായി കൂട്ടത്തോടൊപ്പമാണ് കാടിറങ്ങുന്നത്. ഒറ്റയ്ക്കു താഴേക്കു വരുന്നതു പതിവില്ലാത്തതിനാൽ ആനയും അസ്വസ്ഥനായിരുന്നു. കിണ്ണത്തുമൊക്കിലെ വീടുകൾക്കു സമീപം വരെ എത്തിയതിനാൽ നാട്ടുകാരും പരിഭ്രാന്തിയിലായി.
ചുള്ളിയാർ അണക്കെട്ടിൽ നിന്നും കെംഡെല്ലിന്റെ മണലെടുപ്പു നടന്ന സ്ഥലത്തു ചെടികൾ വളർന്നു നിന്ന കുഴിയിലേക്ക് ഇറങ്ങിയ ആനയെ അവിടെ നിന്നു കയറ്റാൻ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ഏറെ പണിപ്പെട്ടു. കൊല്ലങ്കോട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പ്രമോദിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണു കാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞത്.