ADVERTISEMENT

കൂനൂർ∙ ആ ദുരന്തദിനത്തിന്റെ ഓർമകൾ മായ്ക്കാൻ നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ അവിടെ ഒരു പൂങ്കാവനമൊരുക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും സൈനികോദ്യോഗസ്ഥരും അവിടെ വാടാത്ത പൂക്കളാകും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ ഊട്ടിക്കു സമീപമുള്ള കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഓർമകൾക്ക് ഒരാണ്ട് തികയുമ്പോൾ റാവത്തിന്റെ ഓർമയ്ക്കായി നാട്ടുകാർ പൂന്തോട്ടം ഒരുക്കുകയാണ്.

മരിച്ച 14 പേരുടെയും ചിത്രങ്ങളും അവർ സ്ഥാപിക്കും. തേയിലക്കൊളുന്ത് നുള്ളിയെടുത്തു കിട്ടുന്നതിൽ നിന്നു മിച്ചം പിടിച്ച 200 രൂപ വീതം ഓരോ വീട്ടുകാരും എടുത്താണു ചിത്രങ്ങൾ സ്ഥാപിക്കുന്നത്. നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടു

ഗ്രാമവാസികൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി. കഴിഞ്ഞ വർഷം ‍‍ഡിസംബർ എട്ടിന് രാവിലെ 11.47 ന് കോയമ്പത്തൂർ സുലൂർ എയർബേസിൽനിന്നു വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവർ പുറപ്പെട്ട ഹെലികോപ്റ്ററാണ് കൂനൂരിനു സമീപം കാട്ടേരി നഞ്ചപ്പസത്രം ഗ്രാമത്തിനരികെ തകർന്നു വീണത്.

വീട്ടുമുറ്റത്തു തകർന്നു വീണ ഹെലികോപ്റ്ററിലുള്ളവരെ വീട്ടിലെ പുതപ്പുകളിലും സാരികളിലും വാരിയെടുത്താണ് നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. വീണുകിടക്കുന്നതു സംയുക്ത സേനാ മേധാവിയാണെന്നു പോലും അറിയാതെ ഗ്രാമീണർ നടത്തിയ രക്ഷാദൗത്യം ദേശീയശ്രദ്ധ നേടി.ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ സൈന്യം ദത്തെടുത്തിരുന്നു.\

വൈദ്യപരിശോധനാ ക്യാംപ് ഉൾപ്പെടെയുള്ള സഹായപദ്ധതികൾ തുടരുകയാണ്.ലോകമാകെ നടുങ്ങിയ ദുരന്തത്തെക്കുറിച്ചു പലതലങ്ങളിലുമുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. കാഴ്ച മറഞ്ഞതു മൂലം മലയിലോ മരങ്ങളിലോ കോപ്റ്റർ ചെന്നിടിക്കുന്ന ‘സി ഫിറ്റ്’ (കൺട്രോൾഡ് ഫ്ലൈറ്റ് ഇന്റു ടെറെയ്ൻ) എന്ന അവസ്ഥയാണ് അപകടത്തിലേക്കു നയിച്ചതെന്നാണു അന്വേഷണ റിപ്പോർട്ട്.

അപകടമുണ്ടായ ദിവസം കൂനൂർ മേഖലയിൽ മേഘങ്ങൾ വളരെ താഴ്ന്ന നിലയിൽ ആയിരുന്നെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി) സ്ഥിരീകരിച്ചിരുന്നു.കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫിസർ തൃശൂർ പുത്തൂർ സ്വദേശി എ.പ്രദീപിന്റെ ഭാര്യയ്ക്കു കേരള സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com