വാളയാറിൽ കവർച്ചാസംഘം തട്ടിയെടുത്ത കാർ കണ്ടെത്തി
Mail This Article
വാളയാർ ∙ ദേശീയപാതയിൽ കാർ യാത്രക്കാരെ ആക്രമിച്ചു, രേഖകളില്ലാതെ കടത്തിയ പണം തട്ടിയെടുത്ത സംഭവത്തിൽ യാത്രക്കാർ സഞ്ചരിച്ച കാറും ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 15 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി. ഇതോടെ കാറിലുണ്ടായിരുന്നവർ മൊഴി നൽകിയതിനേക്കാൾ പണം ഇതിലുണ്ടായിരുന്നെന്നാണു പൊലീസ് നിഗമനം.ഇന്നലെ ഉച്ചയോടെ ദേശീയപാത മുണ്ടൂരിനു സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ ഡാഷ് ബോർഡിന്റെ ഭാഗവും സീറ്റുകളും കവർച്ച സംഘം നശിപ്പിച്ചിട്ടുണ്ട്.
ഇതു ഒളിപ്പിച്ചു വച്ച പണം കണ്ടെത്താനുള്ള ശ്രമത്തിലാകാമെന്ന് പൊലീസ് പറയുന്നു. ഇതോടൊപ്പം തെളിവുകൾ നശിപ്പിക്കാനും പൊലീസ് നായ മണം പിടിക്കാതിരിക്കാനും കാറിനുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്. കവർച്ചാ സംഘത്തിന്റെ പരിശോധനയിൽ കണ്ടത്താനാവാത്ത പണമാകാം പിന്നീടു കിട്ടിയതതെന്നു പൊലീസ് സംശയിക്കുന്നു. കവർച്ചാ സംഘത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ആക്രമണത്തിന് ഇരയായ മലപ്പുറം വേങ്ങര സ്വദേശികളായ ഡ്രൈവർ മജീദ്, ബഷീർ എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി.
വ്യവസായ ആവശ്യത്തിനുള്ള പണമാണിതെന്നാണ് ഇവരുടെ മൊഴിയെങ്കിലും പണത്തിന്റെ ഉറവിടം സംബന്ധിച്ചു കൃത്യമായ രേഖകളൊന്നും നൽകാനായില്ല. അക്രമി സംഘത്തിലുള്ളവർ മലയാളവും തമിഴും സംസാരിച്ചിരുന്നെന്നും ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നുമാണ് ബഷീറിന്റെ മൊഴിയെന്നു പൊലീസ് പറയുന്നു. ഇവർ സേലത്തേക്കു പോയത് മറ്റൊരു കാറിലാണെന്നും തിരിച്ചു മടങ്ങിയപ്പോൾ പണമുണ്ടായിരുന്ന കാറിലാണ് എത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
6നു പുലർച്ചെ അഞ്ചരയോടെയാണ് സേലത്തു നിന്നു മലപ്പുറത്തേക്കു പോയ കാർ അട്ടപ്പള്ളത്ത് വച്ച് കവർച്ച സംഘം ആക്രമിച്ചത്. ദേശീയപാതയ്ക്കു കുറുകെ ലോറിയിട്ട ശേഷം പിന്നിലെത്തിയ കാറിലുണ്ടായിരുന്നവർ ഇരുവരെയും മർദിച്ചു. മജീദിനെ റോഡിലേക്കു തള്ളിയിട്ടു ബഷീറിനെയും കൊണ്ടു കാർ കടന്നു പോയി.
മുട്ടികുളങ്ങരയിലെത്തിയപ്പോൾ ബഷീറിനെ റോഡിലേക്കു തള്ളിയിട്ടു. പിന്നീട് കാർ മുണ്ടൂരിൽ ഉപേക്ഷിച്ചു കവർച്ച സംഘം ഇതിലുണ്ടായിരുന്ന പണം കൈക്കലാക്കി കടന്നിരിക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം. ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയാണെന്നും തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും വാളയാർ ഇൻസ്പെക്ടർ എ.അജീഷ് പറഞ്ഞു.