ADVERTISEMENT

പാലക്കാട് ∙ മാസപ്പടി വാങ്ങി അണക്കപ്പാറയിൽ വ്യാജക്കള്ളു നിർമാണകേന്ദ്രത്തിനു കൂട്ടുനിന്നുവെന്ന ആരേ‍ാപണത്തിൽ ഡപ്യൂട്ടി കമ്മിഷണർ അടക്കം 14 എക്സൈസ് ഉദ്യേ‍ാഗസ്ഥരെ പ്രതി ചേർത്ത് വിജിലൻസ് അന്വേഷണ റിപ്പേ‍ാർട്ട് സമർപ്പിച്ചു. തുടർനടപടി വിജിലൻസ് ട്രൈബ്യൂണലിനു വിടാൻ ശുപാർശ ചെയ്തിട്ടുണ്ട്. 

സ്പിരിറ്റും പേസ്റ്റുകളും ഉപയേ‍ാഗിച്ചു പെരുമ്പാവൂർ സ്വദേശി സേ‍ാമൻ നായരുടെ നേതൃത്വത്തിൽ വടക്കഞ്ചേരിക്കു സമീപം അണക്കപ്പാറ വഴുവക്കേ‍ാട്ടു കള്ളുനിർമാണത്തിനു സഹായിച്ചുവെന്നാണ് ഉദ്യേ‍ാഗസ്ഥർക്കെതിരെയുള്ള ആരേ‍ാപണം. പ്രാഥമിക റിപ്പേ‍ാർട്ടിൽ 21 പേരുണ്ടായിരുന്നെങ്കിലും വിരമിച്ച 7 പേരെ ഒഴിവാക്കിയാണ് അന്തിമ റിപ്പേ‍ാർട്ട് നൽകിയത്. എക്സൈസ് പാലക്കാട് മുൻ ഡപ്യൂട്ടി കമ്മിഷണർ ഷാജി എസ്.രാജൻ, മറ്റ് ഉദ്യേ‍ാഗസ്ഥരായ പി.രാകേഷ്, സി.പി.രാജേഷ് ജേ‍ാൺ, എം.ആർ.മനേ‍ാജ്, സി.പി.മധു, കെ.എസ്.പ്രശേ‍ാഭ്, ജി.ഉദയകുമാർ, എം.സന്തേ‍ാഷ്കുമാർ, എം.സുരേഷ്, ടി.രാജീവ്, എ.ഷൗക്കത്തലി, വി.രജനീഷ്,  എം.റിയാസ്, വി.അനുപ് എന്നിവരാണു പ്രതികളുടെ പട്ടികയിലുള്ളത്.

സേ‍ാമൻ നായരുടെ മാസപ്പടി ഡയറിയിലും സ്ഥാപനത്തിന്റെ റജിസ്റ്ററിലും ഉദ്യേ‍ാഗസ്ഥർക്കു കൈക്കൂലി നൽകിയതിനെക്കുറിച്ചു പറയുന്നുണ്ട്. കേന്ദ്രത്തിലെ മറ്റ് ഇടപാടുകൾക്കു കൈക്കൂലി പറ്റിയതിനു പി.കൃഷ്ണകുമാർ, എം.രാജമേ‍ാഹൻ എന്നീ ഉദ്യേ‍ാഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും വിജിലൻസ് ശുപാർശയുണ്ട്. 

2021 ജൂൺ 27നാണ് എക്സൈസ് കമ്മിഷണറുടെ എൻഫേ‍ാഴ്സ്മെന്റ് സ്ക്വാഡ് വ്യാജക്കള്ളും സ്പിരിറ്റും പിടികൂടിയത്. കൈക്കൂലിയുടെ വിവരമടങ്ങിയ മാസപ്പടി ഡയറിയും പരിശേ‍ാധനയിൽ ലഭിച്ചു. വിജിലൻസ് പാലക്കാട് യൂണിറ്റാണ് അന്വേഷണം നടത്തിയത്. വിജിലൻ‌സ് റിപ്പേ‍ാർട്ടിൽ സർക്കാരാണ് അന്തിമതീരുമാനമെടുക്കുക. അഴിമതി നടന്നതായി ബേ‍ാധ്യപ്പെട്ടെങ്കിലും അതിനു വ്യക്തമായ തെളിവില്ലാത്ത കേസുകളിൽ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം തയാറാക്കി നടപടി സ്വീകരിക്കാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com