പള്ളിയിൽ നിന്ന് 8 ലക്ഷം രൂപകവർന്ന കേസ്; പ്രതി ഗോവയിലെ ജയിലിൽനിന്ന് അറസ്റ്റിൽ
Mail This Article
കല്ലടിക്കോട് ∙ കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയിൽ നിന്ന് 8 ലക്ഷം രൂപ കവർന്ന സംഭവത്തിൽ സംസ്ഥാനാന്തര മോഷ്ടാവും ലഹരി വിൽപനയടക്കമുള്ള കേസുകളിൽ പ്രതിയുമായ യുവാവു പിടിയിൽ. ലഹരിക്കടത്ത് കേസിൽ ഗോവയിൽ ജയിലിൽ കഴിയുകയായിരുന്ന അലക്സ് സൂര്യയെ (39) ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ കല്ലടിക്കോട് പൊലീസ് കരിമ്പയിലെത്തിച്ചു തെളിവെടുത്തു.ആറു ഭാഷകൾ അറിയുന്ന പ്രതി ഗോവ, ഹിമാചൽ പ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ലഹരിക്കടത്തു കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണു കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം പട്ടാപ്പകൽ കവർന്നത്.
പള്ളി നവീകരണത്തിനും സഹായപ്രവർത്തനങ്ങൾക്കുമായി സമാഹരിച്ച തുകയായിരുന്നു. രാവിലെ പള്ളിമേടയിലെത്തിയ പ്രതി കുർബാന സമയത്തു തന്ത്രപരമായി അകത്തുകയറി അലമാര തുറന്നു പണം കവരുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഗോവയിലെ ജയിലിലേക്കു തിരികെ കൊണ്ടുപോകും.ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് എന്നിവരുടെ നിർദേശപ്രകാരം കല്ലടിക്കോട് എസ്എച്ച്ഒ എസ്.അനീഷ് കണ്ണമ്പ്ര, എസ്ഐ ഡൊനിക് ദേവരാജ്, എഎസ്ഐ ബി.ഷരീഫ്, പി.എം.മുഹമ്മദ് സനീഷ്, ഹാരിസ് മുഹമ്മദ്, എ.സെയ്ഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ എത്തിച്ചു തെളിവെടുപ്പു നടത്തിയത്.