കരിങ്ങനാട് ∙ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായപ്പോള്‍ ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും കര്‍ഷകരുടെ പ്രതിരോധം. മണ്ണേങ്ങോട്, പ്രഭാപുരം പാടശേഖരങ്ങളിലെ കര്‍ഷകരാണ് ഉറക്കമൊഴിച്ചു പാടത്ത് കാവലിരിക്കുന്നത്. കൊപ്പം പഞ്ചായത്തിലെ കരിങ്ങനാട് പ്രഭാപുരത്തും മണ്ണേങ്ങോട്ടും പാടത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. ഹെക്ടര്‍ കണക്കിനു പാടത്തെ ചില പ്രദേശങ്ങളിലെ നെല്ല് ഇതിനകം പന്നികള്‍ നശിപ്പിച്ചു.രൂക്ഷമായ പന്നിശല്യത്തിനെതിരെ കൊപ്പം പഞ്ചായത്തില്‍ പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല.

തുടര്‍ന്നാണ് നെല്‍ക്കൃഷിക്ക് കാവലിരിക്കാന്‍ പഞ്ചായത്തിലെ കര്‍ഷകരുടെ ഒറ്റക്കെട്ടായ തീരുമാനം. പത്ത് ദിവസം കഴിഞ്ഞാല്‍ കൊയ്ത്തിന് പാകമായ നെല്‍ക്കൃഷി പന്നികള്‍ നശിപ്പിച്ചാല്‍ വലിയ നഷ്ടമാകും. രാത്രി മാത്രം പുറത്തിറങ്ങുന്ന കാട്ടുപന്നികളില്‍ നിന്നു കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ ഉറക്കമൊഴിച്ചു കാത്തിരിക്കുകയാണ് കര്‍ഷകര്‍. രാത്രി എട്ടര മുതല്‍ പുലർച്ചെ മൂന്നു വരെ പാടത്ത് ഉറക്കമൊഴിച്ചു കര്‍ഷകര്‍ കാവലിരിക്കും.ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും മറ്റുമാണ് കാട്ടുപന്നികളെ തുരത്തുന്നത്. പാടശേഖരത്തിലെ ഒട്ടേറെ നെല്‍ക്കൃഷി പന്നികള്‍ നശിപ്പിച്ചിട്ടുണ്ട്.പല തവണ പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ല.
പാട്ടത്തിനും ലോണെടുത്തും കടം വാങ്ങിയുമാണ് കൃഷി നടത്തുന്നത്. വലിയ ത്യാഗം ചെയ്തു നടത്തിയ നെല്‍ക്കൃഷി പന്നികള്‍ നശിപ്പിക്കുന്നതോടെ കടബാധ്യതയിലേക്കാണ് നീങ്ങുന്നത്. കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ നെല്‍ക്കൃഷി ഇറക്കുന്നില്ലെന്നും പാടശേഖര സമിതി ഭാരവാഹികളും കര്‍ഷകരും പറഞ്ഞു.