കഞ്ചിക്കോട് ∙ പുതുശ്ശേരിയിൽ സ്ഥാപിച്ച മൊബൈൽ ഫോൺ ടവറുകൾ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട് സേലം മേട്ടൂർ നരിയനൂർ ഉപ്പുപള്ളം പള്ളിപ്പെട്ടി ജി.കൃഷ്ണകുമാർ (46) ആണ് അറസ്റ്റിലായത്.മുംബൈ ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ഫോൺ ടവറുകളാണു കാണാതായത്. പ്രവർത്തനരഹിതമായിരുന്ന ടവറുകൾ മോഷ്ടാക്കൾ അഴിച്ചെടുത്തു കൊണ്ടുപോയെന്നാണു കമ്പനിയുടെ പരാതി. മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നതു കമ്പനിയാണ്.
2018ൽ ഭീമമായ നഷ്ടം കാരണം കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവർത്തനവും നിലച്ചു. പ്രവർത്തനരഹിതമായിരുന്നെങ്കിലും ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് ലോക്ഡൗൺ കാരണം ഇതു മുടങ്ങി. അടുത്തിടെ വീണ്ടും മൊബൈൽ ഫോൺ ടവർ പരിശോധിക്കാൻ എത്തിയപ്പോഴാണു മോഷ്ടിക്കപ്പെട്ട കാര്യം ശ്രദ്ധയിൽപെട്ടത്. തുടർന്നു കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകി.
പൊലീസും കമ്പനിയും പിന്നീടു നടത്തിയ വിശദമായ അന്വേഷണത്തിലാണ് 7 ടവറുകൾ പാലക്കാട്ടു നിന്നു മാത്രം മോഷണം പോയതായി കണ്ടെത്തിയത്. ലോക്ഡൗൺ മുതലെടുത്താണ് പ്രതികൾ ഇതെല്ലാം കടത്തിക്കൊണ്ടുപോയെന്നാണു കമ്പനി അധികൃതരുടെ പറയുന്നത്. ഒരു മൊബൈൽ ഫോൺ ടവറിന് ഏകദേശം 25 മുതൽ 40 ലക്ഷം രൂപ വരെ വില വരുമെന്നും കോടികളുടെ മോഷണമാണു നടന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശാനുസരണം പാലക്കാട് എഎസ്പി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ സി.കെ.രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.നിഷാദ് എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിച്ചത്.