കാഞ്ഞിരപ്പുഴ ∙ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്‌ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി വിലയിരുത്താനായി രണ്ടംഗ കേന്ദ്രസംഘം ജില്ലയിലെത്തി. മിനിസ്ട്രി ഓഫ് ജൽശക്തി വിഭാഗത്തിലെ നാഷനൽ വാട്ടർ എക്സ്പർട്ടുകളായ ഡോ.പി.ശിവറാം, എ.കെ.സക്സേന എന്നിവരാണ് ജില്ലയിൽ പര്യടനം നടത്തുക. കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ദിനുവുമായും മറ്റ് ബന്ധപ്പെട്ടവരുമായും ഇവർ കൂടിക്കാഴ്ച നടത്തി. സംഘം 24 വരെ ജില്ലയിൽ ഉണ്ടാകും. കിഴക്കഞ്ചേരി , എരുത്തേമ്പതി, കോഴിപ്പതി, ഒഴലപ്പതി, അഗളി, പുതൂർ, നെന്മാറ, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, നെല്ലായ, മണ്ണാർക്കാട്, തച്ചനാട്ടുകര എന്നിവിടങ്ങളിലും ഇവർ സന്ദർശനം നടത്തും.
നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്‌ഷൻ എടുക്കുന്നതിന് ആയിരങ്ങൾ പല ഏജന്റുമാരും ഈടാക്കുന്നുണ്ട്.ഈ വാങ്ങുന്ന പണത്തിന് കൃത്യമായ രേഖകളോ രശീതിയോ നൽകാറില്ല. ഇതിനു പരിഹാരം കാണുകയാണ് ജൽജീവൻ മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ 10% ഗുണഭോക്തൃവിഹിതം മാത്രം അടച്ചാൽ മതി. കേന്ദ്ര സർക്കാർ 45% വിഹിതം സംസ്ഥാന സർക്കാർ 30% വിഹിതം പഞ്ചായത്ത് 15% വിഹിതം എന്നിങ്ങനെ ആകെ 90% സർക്കാർ സബ്സിഡിയും 10% ഗുണഭോക്തൃ വിഹിതവും ആയി സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധജലം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.