ADVERTISEMENT

പാലക്കാട്∙ വെസ്റ്റ് യാക്കര അമ്പലപ്പുറത്ത് പൂട്ടിയിട്ട വീട്ടിൽ മോഷണ ശ്രമം. ആർ.ശിവദാസിന്റെ വീട്ടിലാണ് സംഭവം. 18നു വൈകിട്ടാണു ശിവദാസും ഭാര്യയും വീടു പൂട്ടി വിനോദയാത്രയ്ക്കു പോയത്. വീടു നോക്കാൻ ഏൽപിച്ച ബന്ധു 20നു രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 19നു വൈകിട്ടു മുതൽ 20 പുലർച്ചെ വരെയുള്ള സമയത്തിനു ഇടയ്ക്കായിരിക്കാം മോഷണ ശ്രമം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

മുൻപിലെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി മുറികളിലേയും അലമാരകളിലെയും സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ഉടമസ്ഥൻ വീട്ടിൽ തിരിച്ചെത്തിയാൽ മാത്രമേ വിലപിടിപ്പുള്ള സാധനങ്ങൾ എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നത് പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. വീട്ടിലുള്ള സിസിടിവിയിലെ ഡിവിആർ മോഷ്ടിച്ചിട്ടുണ്ട്. ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ശ്രദ്ധിക്കേണ്ടവ

∙മാരകായുധങ്ങൾ വീടിനു പുറത്തു വയ്ക്കരുത്.

∙വീടു പൂട്ടി പോകുന്നവർ നിർബന്ധമായും അയൽവാസികളെയോ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളേയോ വിവരം ധരിപ്പിക്കണം.
∙വീടിനു വെളിയിൽ ലൈറ്റുകൾ തെളിയിക്കണം.
∙വീടുകളിൽ സ്വർണം, പണം എന്നിവ സൂക്ഷിക്കാതിരിക്കുക.
∙ജനലും വാതിലും രാത്രി അടച്ചുവെന്ന് ഉറപ്പുവരുത്തുക.
∙വീടിനു പുറത്തും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
∙രാത്രി ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്.
∙എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
∙രാത്രി ആരെങ്കിലും കോളിങ് ബെൽ അടിച്ചാൽ നേരെ ചെന്ന് വാതിൽ തുറക്കരുത്, ജനൽ തുറന്നുനോക്കി ആരാണെന്ന് നോക്കുക.
∙പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിൽ അപരിചിതർ വന്നാൽ പകലും വാതിൽ തുറക്കരുത്.
∙പറ്റുന്നവർ വീടുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക.

മോഷണക്കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിങ് ശക്തമാക്കും

വീട് പൂട്ടി പോകുമ്പോൾ ഗെറ്റ് അകത്തുനിന്ന് പൂട്ടാൻ ശ്രമിക്കുക. ഒറ്റനോട്ടത്തിൽ വീട് പൂട്ടിയതായി മനസ്സിലാകരുത്. ഗേറ്റിന്റെ പൂട്ട് വെളിയിൽ കാണുമ്പോഴാണ് മോഷ്ടാക്കൾ വീട്ടിൽ ആളുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നത്. ഡിവിആർ കാണാത്ത ഭാഗത്തു സൂക്ഷിക്കുക. ഷിജു ഏബ്രഹാം, ടൗൺ സൗത്ത് ഇൻസ്പെക്ടർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com