പാലക്കാട് ∙ അതീവ അപകട സാധ്യതാ പട്ടികയിൽ (ഹോട്ട് സ്പോട്) ഉൾപ്പെട്ട പലാൽ ജംക്‌ഷനിലെ ട്രാഫിക് സിഗ്നൽ ‘കെടുത്തി’ക്കൊണ്ട് കൈവിട്ട കളി. സിഗ്നലിന്റെ മേൽനോട്ടച്ചുമതലയുള്ള നഗരസഭ ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.കൽമണ്ഡപം – ശേഖരീപുരം ബൈപാസിൽ നൂറടി റോഡ് വന്നുചേരുന്ന പലാൽ ജംക്‌ഷൻ അതീവ അപകട സാധ്യതാ മേഖലയാണ്. ഇവിടെ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. സിഗ്നൽ സംവിധാനം പ്രവർത്തിക്കുമ്പോൾ തന്നെ അതു മറികടന്നെത്തുന്ന ചരക്കു ലോറികളും മറ്റും ഇതര വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് ഉള്ള സിഗ്നൽ സംവിധാനം പലപ്പോഴും കെടുത്തുന്നത്.
നഗരസഭാ പരിയിലെ സിഗ്നലുകൾ പരിപാലിക്കേണ്ടത് അതു കരാറെടുത്തവരാണ്. പലാൽ ജംക്‌ഷനിൽ സിഗ്നൽ പണിമുടക്കുന്നതു പതിവാണെന്നാണു പരാതി. കഴിഞ്ഞ 2 ദിവസമായി ഇവിടെ സിഗ്നൽ പ്രവർത്തിക്കുന്നില്ല. ഇക്കാര്യം നഗരസഭയെ അറിയിച്ചിട്ടും നടപടി ഇല്ലെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് പറയുന്നു.കോയമ്പത്തൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള ചരക്കു ഗതാഗതത്തിന്റെ പ്രധാന ബൈപാസും പാലക്കാട്ടുനിന്നു മലമ്പുഴയിലേക്കുള്ള പ്രധാന വഴിയും കൂടിയാണിത്.എന്നിട്ടും സാങ്കേതികത്വം പറഞ്ഞു സിഗ്നൽ മുടക്കി ജംക്‌ഷനിലെ അപകടസാധ്യത വർധിപ്പിക്കുകയാണ്. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്ബിഐ ജംക്‌ഷനിലും ട്രാഫിക് സിഗ്നൽ ഓഫ് ചെയ്തിരുന്നു. ഇവിടെ പൊലീസ് സേവനം ഉണ്ട്.