ADVERTISEMENT

ഒറ്റപ്പാലം∙ വരോട് നാലാംമൈലിൽ ക്വാറി പ്രവർത്തിക്കുന്ന പ്രദേശത്തു മിച്ചഭൂമിയും സ്വകാര്യഭൂമിയും ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന എസ‌്സി, എസ്ടി കമ്മിഷന്റെ കണ്ടെത്തൽ. ഭൂപരിഷ്കരണം നടപ്പാക്കി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തുടരുന്ന കാലതാമസം സംശയകരമാണെന്നു കമ്മിഷൻ കുറ്റപ്പെടുത്തി.ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവു പ്രകാരം സർക്കാർ വകുപ്പുകൾ അനുമതി നൽകിയതിനു പിന്നാലെയായിരുന്നു പ്രദേശത്തെ എസ്‌സി കുടുംബങ്ങളുടെ പരാതി പരിഗണിച്ചു കമ്മിഷന്റെ പ്രത്യേക സിറ്റിങ്.

ക്വാറി പ്രവർത്തിക്കുന്ന പ്രദേശം സ്വകാര്യഭൂമിയാണോ മിച്ചഭൂമിയാണോയെന്നു നിർണയിക്കാൻ റവന്യു,വനംവകുപ്പുകൾക്കു നിർദേശം നൽകിയതായി കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജിയും അംഗങ്ങളായ എസ്.അജയകുമാറും സൗമ്യ സോമനും വിശദീകരിച്ചു.കൃത്യമായ പഠനം നടത്താതെയാണു വിവിധ വകുപ്പുകൾ ക്വാറിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്നു കമ്മിഷൻ സംശയം പ്രകടിപ്പിച്ചു. ക്വാറിയുടെ പ്രവർത്തനം സംബന്ധിച്ചു സാമൂഹിക, പാരിസ്ഥിതിക പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു  കമ്മിഷൻ നിർദേശിച്ചു. 

ക്വാറിയുടെ പ്രവർത്തനം വീടുകൾക്കും താമസക്കാർക്കും  ഭീഷണിയാണെന്നു പരാതിക്കാർ ആരോപിച്ചു. പാരിസ്ഥിതിക പ്രാധാന്യമുള്ള മലയിലെ ഖനനം ജൈവസമ്പത്തിനും നാടിനും ഭീഷണിയാണെന്ന് ഇതു സംബന്ധിച്ച കേസിൽ കക്ഷികളായ ശാസ്ത്രസാഹിത്യപരിഷത്ത് പ്രതിനിധികൾ കുറ്റപ്പെടുത്തി. അതേസമയം, മുഴുവൻ അനുമതികളും നേടി അനുവദനീയമായ സ്ഥലത്തു മാത്രമാണു  ക്വാറി പ്രവർത്തിപ്പിക്കുന്നതെന്നു ഉടമകൾ വിശദീകരിച്ചു. ക്വാറിയും പരിസരവും സന്ദർശിച്ച ശേഷമായിരുന്നു സബ് കലക്ടറുടെ ചേംബറിൽ കമ്മിഷൻ അംഗങ്ങളുടെ സിറ്റിങ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com