പാലക്കാട് ∙ വന്യജീവികൾ നാട്ടിലിറങ്ങുന്നതും കാട്ടുതീ പടരുന്നതും തടയാൻ രാപകലില്ലാതെ ജോലി ചെയ്യുന്ന വനം വാച്ചർമാർക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. രണ്ടായിരത്തോളം വാച്ചർമാരുടെ ശമ്പളം 6 മാസം വരെ കുടിശികയായി. പണമില്ലാത്തതു മൂലമാണു വേതനം മുടങ്ങിയതെന്നു വനംവകുപ്പ് പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വനസംരക്ഷണ ഫണ്ട് ഉപയോഗിച്ച് ആസൂത്രണം ചെയ്യുന്ന പദ്ധതികളുടെ ഭാഗമായാണു വാച്ചർമാരെ നിയമിക്കുന്നത്. പലയിടത്തും പദ്ധതികളിൽ പണം തീർന്നെങ്കിലും പുതിയതു ലഭിച്ചില്ല. അവശ്യമേഖല ആയതിനാൽ ഇവരുടെ സേവനം ഒഴിവാക്കാൻ കഴിയില്ല. മറ്റു ഫണ്ടുകളിൽ നിന്നുള്ള തുക ഉപയോഗിച്ചു വേതനം നൽകിയിരുന്നെങ്കിലും അതു പാടില്ലെന്ന് സംസ്ഥാന ധനവകുപ്പ് കർശന നിർദേശം നൽകിയതോടെയാണ് ഇത്രയും കുടിശിക വന്നത്.
വാച്ചർമാരിൽ ഭൂരിഭാഗം പേരും ആദിവാസികളാണ്. വകുപ്പിലെ ജീവനക്കാർക്കു പട്രോളിങ്ങിനും മറ്റും വഴികാണിക്കുന്നത് കാടിനെ അറിയുന്ന ഇവരാണ്. പ്രത്യേക ജോലിസമയം ഇല്ലെന്നതിനാൽ 24 മണിക്കൂറും ഇവർ ഡ്യൂട്ടിക്കു സന്നദ്ധരാകണം. കാട്ടാന, പുലി, കാട്ടുപോത്ത് എന്നിവ ഇറങ്ങുമ്പോൾ കാട്ടിലേക്കു തുരത്തുന്നതിൽ മുന്നിൽ നിൽക്കേണ്ടതും വാച്ചർമാരാണ്. കാട്ടുതീ അണയ്ക്കുന്നതും ഇവരാണ്. അപകടകരമായ ജോലിയാണു ചെയ്യുന്നതെങ്കിലും അർഹിക്കുന്ന പരിഗണന ഇവർക്കില്ല. യൂണിഫോമും ബൂട്ടും പോലും ചില സ്ഥലങ്ങളിൽ മാത്രമേയുള്ളു.
കുറച്ച് ഫണ്ട് ഉടൻ ലഭിക്കും
വേതനക്കുടിശിക കുറച്ചുകൊണ്ടുവരാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. കുറച്ച് ഫണ്ട് ഉടൻ ലഭിക്കും. അതുപയോഗിച്ച് ഡിസംബർ വരെയുള്ള ശമ്പളം നൽകാനാണ് ആലോചിക്കുന്നത്.മന്ത്രി എ.കെ.ശശീന്ദ്ര