അട്ടപ്പാടി മധു വധക്കേസ്: വിധി പറയാൻ നാളെ പരിഗണിക്കും
Mail This Article
മണ്ണാർക്കാട്∙ അട്ടപ്പാടി മധു കേസിൽ വിധി പറയാൻ നാളെ പരിഗണിക്കും. മധു കേസ് വിചാരണ തുടങ്ങിയതു മുതൽ പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സാക്ഷികളുടെ കൂറുമാറ്റം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ആകെ 122 സാക്ഷികളിൽ 103 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 24 പേർ കൂറ് മാറി. 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. അനുകൂലമായി 77 പേർ മൊഴി നൽകി. 10 മുതൽ 17 വരെ സാക്ഷികൾ മജിസ്ട്രേട്ടിനു മുൻപിൽ രഹസ്യമൊഴി നൽകിയവരാണ്.
2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇൻക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചാണ് തുടക്കം. ഇതിനിടെ ദൃക്സാക്ഷികൾ ഉൾപ്പെടെ കൂറുമാറി. അഡ്വ. രാജേഷ് എം. മേനോനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ആസൂത്രിതമായി കൂറുമാറ്റം നടന്നെന്ന് കണ്ടെത്തിയതോടെ വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരാളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. 2022 ഒക്ടോബർ 20ന് പ്രതികൾക്ക് ജാമ്യം നൽകി.