വടക്കഞ്ചേരി∙ ടൗൺ ബസ് സ്റ്റാൻഡിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നിന്നു മോഷണം പോയ ലോക്കർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം നാലു മണിയോടുകൂടിയാണ് സൂപ്പർ മാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിന്റെ ശുചിമുറിയിൽ ലോക്കർ കണ്ടെത്തിയത്. സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികളാണ് ലോക്കർ കണ്ടത്. തുടർന്ന് വടക്കഞ്ചേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
എസ്ഐ ജീഷ്മോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, വിരലടയാള വിദഗ്ധരും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തുളച്ച ശേഷം പണം മുഴുവൻ എടുത്തതിനു ശേഷം ഉപേക്ഷിക്കുകയായിരുന്നെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
ഈ മാസം 11-ന് രാത്രിയാണ് ബസ്റ്റാൻഡിന് സമീപത്തുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തിതുറന്ന് ലോക്കർ സഹിതം 3.29 ലക്ഷം രൂപ കവർന്നത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം നടന്നതിന് സമീപത്ത് തന്നെ ലോക്കർ ഉപേക്ഷിച്ച നിലയിൽ കാണുന്നത്.
ഭാരമേറിയ ലോക്കറായതിനാൽ ഇതിന് സമീപത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വച്ച്, പിന്നീട് പണം എടുത്തതിന് ശേഷം ഉപേക്ഷിച്ചതാവാനാണ് സാധ്യത. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കൾ സഞ്ചരിച്ചതെന്ന് കരുതുന്ന ഒരു വാഹനം പൊലീസ് നിരീക്ഷണത്തിലാണ്. ഉപേക്ഷിച്ച നിലയിൽ കണ്ട ലോക്കർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.