പുതുപ്പരിയാരം ∙ പാലക്കാട്–കോഴിക്കോട് ദേശീയപാത പൂച്ചിറയിൽ ചരക്കു ലോറിയും ട്രക്കും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചരക്കു ലോറിയുടെ മുൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു. ഡ്രൈവർ തമിഴ്നാട് സ്വദേശി തമിഴ്ദുരൈയുടെ കാലിനു സാരമായി പരുക്കേറ്റു. ടാങ്ക് പൊട്ടി ഡീസൽ ചോർന്നു. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം. ഈ സമയത്തു നേരിയ മഴയും ഉണ്ടായിരുന്നു. ഒലവക്കോട്ടുനിന്നു മുണ്ടൂർ ഭാഗത്തേക്കു പോയ കോൺക്രീറ്റ് മിക്സർ ട്രക്കും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറിയുടെ മുൻവശം തകർന്നു ചക്രങ്ങൾ ഊരിത്തെറിച്ചു.പുറമേ ടാങ്ക് പൊട്ടി ഡീസൽ ചോർന്നെങ്കിലും പരിസരത്തുണ്ടായിരുന്നവർ കന്നാസിലും മറ്റുമായി ഇന്ധനം ശേഖരിച്ചു റോഡിലേക്കൊഴുകാതെ ശ്രദ്ധിച്ചു. ട്രക്കിന്റെ മുൻവശത്തും കേടുപാടുകളുണ്ട്. ജനവാസ മേഖലയ്ക്കു സമീപത്തായിരുന്നു അപകടം. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി.
അപകടം കൂടുന്നു
പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ താണാവ് മുതൽ നാട്ടുകൽ വരെയുള്ള ഭാഗം നവീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം മുണ്ടൂർ–തൂത പാതയിലും നവീകരണം പുരോഗതിയിലാണ്. റോഡ് വീതികൂട്ടി നവീകരിച്ചതോടെ അപകടങ്ങളും വർധിച്ചു. പാതയുടെ ഇരുവശത്തും ഏറെ ജനവാസ മേഖലകൾ ഉണ്ട്. ഇതു കണക്കിലെടുത്തു കോളനി ഭാരവാഹികൾ ഏറെ സുരക്ഷാ നിർദേശങ്ങൾ അധികൃതർക്കു സമർപ്പിച്ചിരുന്നു. നവീകരണം കഴിയുന്നതോടെ റോഡിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നു മോട്ടർ വാഹന വകുപ്പ് അറിയിച്ചു. അതുവരെ റോഡിൽ പൊലീസ്, മോട്ടർ വാഹന വകുപ്പുകളുടെ സ്ഥിരം പരിശോധന വേണമെന്നാണ് ആവശ്യം.