ഗ്രീൻഫീൽഡ് ഹൈവേ: ‘ചിതറിപ്പോകുന്നതിനു’ മുൻപ് അവർ ഒത്തുകൂടി; നൊമ്പരങ്ങളും ആശങ്കകളും പങ്കുവച്ചു
Mail This Article
എടത്തനാട്ടുകര ∙ നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ വരുന്നതോടെ വിവിധ ഭാഗങ്ങളിലേക്കു ചിതറിപ്പോകുന്നതിനു മുൻപ് അവർ നൊമ്പരങ്ങളും ആശങ്കകളും പങ്കുവച്ച് ഒത്തുകൂടി. വീടോ സ്ഥലമോ നഷ്ടപ്പെടുന്നതിനെക്കാൾ അയൽ ബന്ധങ്ങൾ മുറിഞ്ഞുപോകുന്നതിലുള്ള വിഷമങ്ങളാണ് ഓരോ മുഖത്തും പ്രകടമായത്.
താമസം പടിക്കപ്പാടം ഭാഗത്തെ ഇരുപത്തിയഞ്ചോളം വീടുകളിലാണെങ്കിലും ഓരോ വീട്ടിലെയും സുഖദുഃഖങ്ങളിൽ ഒത്തൊരുമയോടെ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന വീട്ടുകാരാണ് ഇന്നലെ സ്നേഹ സംഗമവും ഇഫ്താർ വിരുന്നും ഒരുക്കി ഒത്തുകൂടിയത്. ഇതിൽ 11 കുടുംബങ്ങൾ വീടും സ്ഥലവും നഷ്ടമാകുന്നവരും ചിലർ സ്ഥലം നഷ്ടപ്പെടുന്നവരും. മറ്റുള്ളവരിൽ പലരും റോഡിന്റെ ഇരുവശങ്ങളിലേക്കുമായി മാറുകയും ചെയ്യുന്നവരാണ്.
മറ്റു ഭാഗങ്ങളിലേക്കു താമസം മാറി പോകേണ്ടി വരുന്നവർ അവരുടെ സങ്കടങ്ങൾ പങ്കുവച്ചപ്പോൾ, ചിതറിപ്പോകുന്നവരെക്കാൾ സങ്കടമായിരുന്നു റോഡിന്റെ ഒരു ഭാഗത്തായി ഒതുങ്ങിക്കൂടേണ്ടി വരുന്ന ചില കുടുംബാംഗങ്ങളുടെ മുഖത്തും വാക്കിലും. സംഗമം അലനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗം പി. അബ്ദുപ്പു ഹാജി അധ്യക്ഷനായി. മുൻ പഞ്ചായത്ത് അധ്യക്ഷ മഠത്തൊടി റഹ്മത്ത്, തൊട്ടികുളയൻ ബക്കർ, സി.പി.ഹമീദ്, കുവ്വേരി മുഹമ്മദ്, സി.എച്ച്.അബ്ദുറഹിമാൻ, ഉമ്മർ പടുകുണ്ടിൽ, തൊട്ടികുളയൻ അക്ബർ, കെ.ഹനീഫ, പി.സമീർ ബാബു, നൗഷാദ് തങ്കായത്തിൽ, പി.അസീസ്, പി.ആബിദ, പി.കുഞ്ഞാച്ചു, ജമീല തങ്കായത്തിൽ, ടി.മജീദ്, വി.പി.അസീസ് തുടങ്ങിയവർ സംബന്ധിച്ചു.