ADVERTISEMENT

മണ്ണാർക്കാട്∙ സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിര‍‍ഞ്ഞെടുത്തതു പ്രതി ഷിബിലിയെന്നു പൊലീസ്. ചെർപ്പുളശ്ശേരി സ്വദേശിയായ ഷിബിലിക്ക് അട്ടപ്പാടി ചുരം പരിചിതമാണ്. രാത്രിയായാൽ യാത്രക്കാർ കുറയുമെന്നതും എവിടെയും സിസിടിവി ഇല്ലെന്നതുമാണ് അട്ടപ്പാടി തിര‍ഞ്ഞെടുക്കാൻ കാരണം. 

  ഹോട്ടൽ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ നിന്ന് പുറത്തെടുക്കാനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയ സന്നാഹം.
ഹോട്ടൽ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ നിന്ന് പുറത്തെടുക്കാനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയ സന്നാഹം.

മാത്രമല്ല, കാർ കൊക്കയോടു ചേർത്തു നിർത്തി എളുപ്പത്തിൽ മൃതദേഹം ഒഴിവാക്കാനും സാധിക്കും. ഒൻപതാം വളവിൽ 30 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് രണ്ട് ബാഗുകളും വലിച്ചെറിഞ്ഞത്. ഉയരത്തിൽ നിന്നു വലിച്ചെറിഞ്ഞ ബാഗുകൾ പറയിൽ ഇടിച്ചു പൊളിഞ്ഞിരുന്നു. ഒരു ബാഗിൽ നിന്നു കൈകൾ പുറത്തു കാണുന്ന നിലയിലായിരുന്നു. മണ്ണാർക്കാട്ടു നിന്നുള്ള അഗ്നിരക്ഷാസേന സാഹസികമായി വടം കെട്ടി കൊക്കയിലിറങ്ങിയാണു ബാഗുകൾ മുകളിലെത്തിച്ചത്. 

  ഹോട്ടൽ വ്യാപാരിയുടെ മൃതദേഹം കൊക്കയിൽ നിന്നു പുറത്തെടുക്കന്നത് കാണാനെത്തിയ ആൾക്കൂട്ടം.
ഹോട്ടൽ വ്യാപാരിയുടെ മൃതദേഹം കൊക്കയിൽ നിന്നു പുറത്തെടുക്കന്നത് കാണാനെത്തിയ ആൾക്കൂട്ടം.

19നു രാത്രി കോഴിക്കോട്ടു നിന്നു മൃതദേഹവുമായി വന്ന കാർ അട്ടപ്പാടി ചുരത്തിലെത്തുന്നതിനു മുൻപ് ആനമൂളിയിലൂടെ പോകുന്നതിന്റെയും ചുരത്തിലേക്കു കയറിയ വാഹനം ഒരു മണിക്കൂറിനു ശേഷം തിരിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ  പൊലീസിനു ലഭിച്ചിട്ടുണ്ട്. 

   കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ നിന്ന് പ്രതികൾ രണ്ടു പെട്ടികൾ കാറിന്റെ ഡിക്കിയിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ നിന്ന് പ്രതികൾ രണ്ടു പെട്ടികൾ കാറിന്റെ ഡിക്കിയിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം.

ചുരത്തിലെ ഒൻപതാം വളവിൽ മൃതദേഹം ഉപേക്ഷിച്ച ശേഷം കാർ ചെറുതുരുത്തി റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഈ കാറിൽ മൃതദേഹവുമായി പ്രതികൾ പല സ്ഥലത്തും സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു.

അന്വേഷണം തുടങ്ങിയത് തിരൂർ പൊലീസ്

ഇറ്റലിയിൽ നിന്നു നാട്ടിൽ വരുന്ന മൂത്ത മകനെ സ്വീകരിക്കാനുള്ള തയാറെടുപ്പിനിടെയാണ് സിദ്ദീഖ് കോഴിക്കോട്ടെ തന്റെ ഹോട്ടലിലേക്കു പോയത്. മകനെ കൊണ്ടുവരാൻ ഡ്രൈവറെ ഏർപ്പാടാക്കിയിരുന്നു. മകനെത്തിയിട്ടും സിദ്ദീഖിനെ കാണാതായതോടെയാണ് കുടുംബം ഹോട്ടലുമായി ബന്ധപ്പെട്ടത്. അവിടെയില്ലെന്നു വിവരം ലഭിച്ചതോടെ ഇളയ മകൻ ഹോട്ടലിൽ നേരിട്ടെത്തി പരിശോധിച്ചു. തുടർന്ന്, 18 മുതൽ സിദ്ദീഖിനെ കാണാനില്ലെന്നു തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അതോടെയാണു തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. 18ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സിദ്ദീഖ് വീട്ടിൽ നിന്ന് പോയതെന്നു സഹോദരൻ മേച്ചേരി ഹംസ പറഞ്ഞു. 

സിദ്ദീഖിന്റെ ഫോൺ അവസാനം പ്രവർത്തിച്ചത് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലാണെന്നു മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി സിസിടിവി പരിശോധിച്ചിരുന്നു. 3 പേർ ഹോട്ടലിലേക്കു വരുന്നതും 2 പേർ ട്രോളി ബാഗുകളുമായി കാറിൽ തിരിച്ചു പോകുന്നതും ദൃശ്യങ്ങളിൽ കണ്ടു. അത് സിദ്ദീഖിന്റെ കാറാണെന്നു മനസ്സിലാക്കിയ പൊലീസ് കാർ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പിന്നീട് കാർ ഉപേക്ഷിച്ച നിലയിൽ ചെറുതുരുത്തിയിൽ കണ്ടെത്തുകയായിരുന്നു. 

സിദ്ദീഖിനെ കാണാതായപ്പോൾ പൊലീസിനെ അറിയിച്ചിരുന്നുവെന്നു മകൻ ഷാഹിദ് പറഞ്ഞു. എങ്ങോട്ടെങ്കിലും മാറിനിൽക്കുകയാണെന്നാണ് ആദ്യം കരുതിയത്. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നത് പിതാവല്ലെന്നു സിസിടിവികളിൽ നിന്ന് മനസ്സിലാക്കിയതോടെ പൊലീസ് കാര്യമായ അന്വേഷണം തുടങ്ങുകയായിരുന്നു. 18ന് കോഴിക്കോട്ടുള്ള എടിഎമ്മുകളിൽനിന്നു പണം പിൻവലിച്ചു തുടങ്ങിയിരുന്നു. 

അടുത്ത ദിവസങ്ങളിൽ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും പണം പിൻവലിച്ചു. പിതാവിന്റെ കാറും കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം വഴിയെല്ലാം കാ‍ർ പോയതായി പൊലീസ് പറഞ്ഞിരുന്നുവെന്നും ഷാഹിദ് പറഞ്ഞു. 

ആഷിഖിന്റെ മൊഴി‘അവിടെ എന്തോ വലിയ പ്രശ്നമുണ്ടായി’

സിദ്ദീഖ് കൊല ചെയ്യപ്പെട്ട കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലേക്ക് ഈ മാസം 18നു രാത്രിയാണു താൻ എത്തിയതെന്നാണു പൊലീസിനോട് ആഷിഖ് പറഞ്ഞത്. ആഷിഖിന്റെ മൊഴിയിൽ നിന്ന്: താൻ ചെല്ലുമ്പോൾ ലോഡ്ജിലെ ഒരു മുറിയിൽ സിദ്ദീഖും തൊട്ടടുത്ത മുറിയിൽ ഷിബിലിയും ഫർഹാനയും താമസിച്ചിരുന്നു. താൻ എത്തിയ സമയത്ത് സിദ്ദീഖുമായി രണ്ടു പേരും വാക്കുതർക്കവും ബഹളവുമായിരുന്നു. ബഹളം അതിരു കടക്കുമെന്നായപ്പോൾ പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ താൻ ശ്രമിച്ചു. ഒരു വിധം പറഞ്ഞവസാനിപ്പിച്ച് തിരികെ നാട്ടിലേക്കു മടങ്ങി. ഇതിനിടെ ഫർഹാന തന്നെ ഫോണിൽ വിളിച്ചു.

ഇവിടെ വലിയ പ്രശ്നമാണെന്നും വീട്ടിലേക്കു പോകരുതെന്നും ലോഡ്ജിലേക്ക് വരണമെന്നും പറഞ്ഞു. അതു പ്രകാരം അവിടെ ചെന്നപ്പോൾ എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് ബോധ്യപ്പെടുകയും ഫർഹാനയും ഷിബിലിയും പറഞ്ഞതു കേൾക്കാതെ വീട്ടിലേക്കു തിരിച്ചു വരികയുമാണുണ്ടായത്.

ആ യാത്രയും സ്വന്തം കാറിൽ 

സിദ്ദീഖിന്റെ മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി ഡിക്കിയിൽ വച്ചു പ്രതികൾ സഞ്ചരിച്ചതു സിദ്ദീഖിന്റെ തന്നെ കാറിൽ. സിദ്ദീഖിന്റെ അക്കൗണ്ടിലുള്ള പണം വിവിധ എടിഎമ്മുകളിൽ നിന്ന് എടുത്തതും ഈ കാറിൽ സഞ്ചരിച്ചാണ്. കോഴിക്കോട് – പെരിന്തൽമണ്ണ – അങ്ങാടിപ്പുറം വഴി പാലക്കാട്ടെ അഗളിയിലെത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ച് തൃശൂർ ചെറുതുരുത്തിയിലെത്തി.

താഴപ്ര വനാതിർത്തിക്കു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കാർ ഉപേക്ഷിച്ച് പ്രതികൾ ട്രെയിനിൽ കടന്നു കളയുകയായിരുന്നു. വ്യാഴാഴ്ച രാത്രി തന്നെ പൊലീസ് കാർ കണ്ടെത്തി. ഇന്നലെ പുലർച്ചെ തിരൂരിലെത്തിച്ചു.

ലെനി, സുചിത്ര പാലക്കാടിനെ ഞെട്ടിച്ച് 2 അരുംകൊലകൾ 

ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിൽ അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ച വാർത്ത പുറത്തുവന്നപ്പോൾ പാലക്കാട് ഓർത്തതു പഴയ രണ്ടു സംഭവങ്ങളാണ്. 2007ൽ പാലക്കാട് നഗരത്തിലെ പുത്തൂരിൽ സമാന രീതിയിൽ അതിക്രൂര കൊലപാതകം നടന്നിരുന്നു. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ എക്സ് സർവീസ്മെൻ കോളനിയിൽ മണലേൽ എലിസ‍ബത്ത് എന്ന ലെനിയെ (ലീന–42) ഒപ്പം താമസിച്ചിരുന്നയാൾ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പാലക്കാട്ടും എറണാകുളത്തുമായി ഉപേക്ഷിച്ചു. പ്രതി കാസർകോട് ചിറ്റാരിക്കൽ മണത്തുരുത്തേലിൽ സ്വദേശി എം.എ.ഷാജനെ പിന്നീട് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 

പുത്തൂരിലെ വീടിന്റെ മുകൾ നിലയിലാണ് ഇരുവരും വാടകയ്ക്കു താമസിച്ചിരുന്നത്. ഈ വീട്ടിൽ വച്ചു തർക്കത്തിന്റെ പേരിൽ ലീനയെ കൊലപ്പെടുത്തിയ ശേഷം തല ഒഴികെയുള്ള ശരീരഭാഗങ്ങൾ ജില്ലയുടെ പല ഭാഗത്തായി വലിച്ചെറിഞ്ഞു. കയ്യും കാലും അറുത്തുമാറ്റിയാണു പലയിടങ്ങളിലായി ഉപേക്ഷിച്ചത്. തല എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള മാലിന്യക്കൂനയിലേക്കു വലിച്ചെറിഞ്ഞതായാണു പ്രതിയുടെ മൊഴി. തല ഇനിയും കണ്ടെടുക്കാനായിട്ടില്ല. 

2007 ജൂലൈ 26നു പകൽ മൂന്നിനായിരുന്നു കൊലപാതകം. ഷാജന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. നേരത്തെ വിവാഹിതയായിരുന്ന ലീനയെ വിവാഹ വാഗ്ദാനം നൽകിയാണു ഷാജൻ കൂട്ടിക്കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചിരുന്നത്.  സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ഫീ‍ൽഡ് എക്സിക്യൂട്ടീവ് ആയിരുന്നു ഷാജൻ.

വേദനയായി ആ ബ്യൂട്ടിഷ്യൻ 

2020ൽ കൊല്ലം സ്വദേശിനിയായ ബ്യൂട്ടിഷ്യനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കത്തിച്ച സംഭവത്തിൽ പ്രതിയെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത് ഈയിടെയാണ്. നഗരത്തിൽ മണലിയിലെ റസിഡൻഷ്യൻ കോളനിയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. കൊല്ലം മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കര സ്വദേശിനി സുചിത്ര പിള്ളയാണു ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി സംഗീതാധ്യാപകൻ കോഴിക്കോട് വടകര തൊടുവയൽ പ്രശാന്ത് നമ്പ്യാരെയാണ് (36) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 

പ്രശാന്ത് നമ്പ്യാരുടെ ഭാര്യവീട്ടുകാരുടെ കുടുംബ സൃഹൃത്തായിരുന്നു കൊല്ലപ്പെട്ട സുചിത്ര. വിവാഹമോചിതയായ സുചിത്രയുമായി അടുപ്പം സ്ഥാപിച്ച പ്രതി ഇവരിൽ നിന്ന് തുകയും കൈക്കലാക്കിയിരുന്നു. ബന്ധം കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിൽ പ്രതി ഇവരെ പാലക്കാട് മണലിയിലെ വീട്ടിൽ എത്തിച്ച് തല തറയിലിടിച്ചു പരുക്കേൽപിച്ചും കഴുത്തിൽ വയർ മുറുക്കിയും കൊലപ്പെടുത്തി. 

തുടർന്നു മൃതദേഹത്തിൽ നിന്നു കാലുകളും പാദങ്ങളും വെട്ടിമാറ്റി ശരീര ഭാഗങ്ങൾ വാടകവീടിനു തൊട്ടടുത്തു കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു കുഴിയെടുത്ത് അതിലിട്ടു കത്തിച്ച ശേഷം മറവു ചെയ്തു. സുചിത്രാപിള്ളയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ വിശദാന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com