നഞ്ചിയമ്മയുടെ ഭൂമി കേസിൽ കലക്ടറുടെ നിർണായക ഉത്തരവ്
Mail This Article
അഗളി ∙ ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കലക്ടറുടെ നിർണായക ഉത്തരവ്.നഞ്ചിയമ്മയുടെ ഭർത്താവിന്റെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന അഗളി വില്ലേജിലെ പ്രധാന റോഡരികിലുള്ള 4 ഏക്കർ ഭൂമി അന്യാധീനപ്പെട്ടത് 1975ലെ ആദിവാസി ഭൂനിയമ പ്രകാരം ഒറ്റപ്പാലം ആർഡിഒ 1985ൽ പുനഃസ്ഥാപിച്ചു നൽകിയിരുന്നു. എന്നാൽ, 1975ലെ നിയമം ഭേദഗതി ചെയ്ത് 1999ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമം പ്രാബല്യത്തിൽ വന്നതോടെ ഈ ഉത്തരവ് പുനഃപരിശോധിച്ചപ്പോൾ, നഞ്ചിയമ്മയുടെ ഭർത്താവിന്റെ കുടുംബം 4 ഏക്കർ ഭൂമി കന്തസ്വാമി ബോയനു വിറ്റതാണെന്നു ബോധ്യപ്പെട്ടു. ഇതോടെ കന്തസ്വാമി ബോയനു തന്നെ ഭൂമിയുടെ അവകാശം കിട്ടുന്ന സാഹചര്യമായി.
കന്തസ്വാമി ബോയനു തിരികെ ലഭിച്ച 4 ഏക്കറിൽ മിച്ചഭൂമിക്കു ശേഷമുള്ള 1.4 ഏക്കറിന് നിയമാനുസൃത അവകാശികളിൽ നിന്നോ ഭൂമി വാങ്ങിയവരിൽ നിന്നോ ഭൂനികുതി സ്വീകരിക്കാനും കൈവശ സർട്ടിഫിക്കറ്റ് നൽകാനും 2020ൽ ഒറ്റപ്പാലം സബ്കലക്ടർ ഉത്തരവ് നൽകി. ഇതിനെതിരെ നഞ്ചിയമ്മയുടെ കുടുംബം നൽകിയ പരിശോധനയിലാണു പുനഃപരിശോധനാ ഉത്തരവ്. കൃഷിഭൂമിയുടെ കാര്യമാണ് 1999ലെ ഉത്തരവ് പറയുന്നത്. കാർഷികേതര ഭൂമിയുടെ കൈമാറ്റങ്ങൾക്ക് 1975ലെ പട്ടികവർഗ ഭൂനിയമമാണു ബാധകമാകുകയെന്ന സുപ്രീം കോടതിയുടെ 2009 ലെ കേസിൽ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ കലക്ടർ ഉത്തരവിറക്കിയത്.
ഈ സാഹചര്യത്തിൽ, നഞ്ചിയമ്മയും കുടുംബവും അവകാശം ഉന്നയിച്ച സ്ഥലം കൃഷിഭൂമിയാണോ എന്നു പരിശോധിക്കണം.അതിനു വേണ്ടിയാണു കലക്ടർ സബ്കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്തത്. കേസ് പുനഃപരിശോധിക്കാൻ ഒറ്റപ്പാലം സബ്കലക്ടർക്കു നിർദേശം നൽകി. കേസിൽ ഉൾപ്പെട്ട സ്ഥലത്ത് പെട്രോൾ ബങ്ക് സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് വിവിധ വകുപ്പുകൾ അനുമതി നൽകിയിരിക്കെയാണു കലക്ടറുടെ നിർണായക ഉത്തരവ്.