ആലത്തൂർ ∙ വൈദ്യുതിത്തൂണിലൂടെ കേബിൾ വലിച്ചതിന്റെ വാടകക്കുടിശിക അടയ്ക്കാത്തതിനെ തുടർന്നു കേബിൾ കൺട്രോൾ റൂമിലെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചതിൽ പ്രതിഷേധിച്ച് കേബിൾ ടിവി ഓപ്പറേറ്റർമാർ വൈദ്യുതി ഡിവിഷൻ ഓഫിസിനു മുന്നിൽ ദേഹത്തു ഡീസൽ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.ആലത്തൂർ പൊലീസ്, അഗ്നി രക്ഷാസേന എന്നിവർ സ്ഥലത്തെത്തി. അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഇടപെട്ടു വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചതോടെയാണു പ്രശ്നം അവസാനിച്ചത്. കുഴൽമന്ദത്തെ കേബിൾ ടിവി ഓപ്പറേറ്റർ രാജീവന്റെ കേബിൾ ടിവി കൺട്രോൾ റൂമിലെ വൈദ്യുതി കണക്‌ഷൻ വെള്ളിയാഴ്ചയാണു വിഛേദിച്ചത്.
കണക്‌ഷൻ പുനഃസ്ഥാപിക്കണമെന്നും ഓപ്പറേറ്റർമാരെ മാനസികമായി പീഡിപ്പിക്കരുതെന്നും ഓഫിസിലെത്തി ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ലെന്നും തുടർന്നാണു കാനിൽ കരുതിയിരുന്ന ഡീസൽ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്കൊരുങ്ങിയതെന്നും രാജീവൻ, കേബിൾ ടിവി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മാധവൻ, മാത്തൂരിലെ കേബിൾ ടിവി ഓപ്പറേറ്റർ സാംസൺ എന്നിവർ പറഞ്ഞു. ജൂൺ എട്ടിനകം കുടിശിക അടയ്ക്കാമെന്ന ഉറപ്പിൽ കണക്‌ഷൻ പുനഃസ്ഥാപിച്ചു. ഫെബ്രുവരിയിലാണു കുടിശിക അടയ്ക്കാൻ നോട്ടിസ് നൽകിയതെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. അതേസമയം, പോസ്റ്റുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അമിത ചാർജ് ഈടാക്കുന്നതായി ഓപ്പറേറ്റർമാർ പറഞ്ഞു.