പാലക്കാട് ∙ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പി.സുരേഷ് കുമാറിനെ ഇന്നു തൃശൂർ വിജിലൻസ് സ്പെഷൽ കോടതിയിൽ ഹാജരാക്കും. മൂന്നു ദിവസമാണു കോടതി പ്രതിയെ അന്വേഷണസംഘത്തിനു കസ്റ്റഡിയിൽ നൽകിയത്.
വിശദമായ മൊഴിയെടുക്കലും രേഖകൾ ശേഖരിക്കലും വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. കൂടുതൽ പണം വാങ്ങിയെന്നു മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച രേഖകളാണു വില്ലേജ് ഒാഫിസിൽ നിന്നു ശേഖരിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങൾക്കു കൈക്കൂലി വാങ്ങി അനുമതി നൽകിയതായും വിജിലൻസ് സംശയിക്കുന്നു. രേഖകളുടെ പരിശോധന അടുത്ത ദിവസം പൂർത്തിയാക്കും. സംഭവത്തിൽ റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അന്വേഷണം ഈ ആഴ്ചയുണ്ടാകും.
അപേക്ഷകരിൽ നിന്നു പണം ചോദിച്ചുവാങ്ങിയിരുന്നതായി പ്രതി വിജിലൻസിനോടു പറഞ്ഞു. വില്ലേജ് ഓഫിസ് ജീവനക്കാർ സ്വന്തം നിലയ്ക്കു ഭൂമിയുടെ അളവിനും അനുബന്ധ നടപടികൾക്കും പോകുന്നതു നിയമവിരുദ്ധമാണ്. എന്നാൽ, സുരേഷ്കുമാർ മിക്ക ദിവസങ്ങളിലും ഇത്തരം ജോലി ചെയ്തിരുന്നു.
ഇതുവഴി പലപ്പോഴും ദിവസം 40,000 രൂപ വരെ ഇയാൾക്കു ലഭിച്ചിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.അക്കൗണ്ടിലും കറൻസിയായും സൂക്ഷിച്ച തുക എത്രയുണ്ടെന്നതിനെക്കുറിച്ചും പ്രതിക്കു വ്യക്തമായ കണക്കില്ലായിരുന്നു. കൈക്കൂലിത്തുകയുടെ വിഹിതം മറ്റു ചില ഉദ്യോഗസ്ഥർക്കും നൽകിയിരുന്നെന്ന മൊഴിയിലും വിശദാന്വേഷണം നടത്തും.