ADVERTISEMENT

പാലക്കാട് ∙ ജാതിസർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ പ്രതിസന്ധിയിലായ ചക്ലിയ (അരുന്ധതിയാർ) കുടുംബാംഗങ്ങളുടെ എണ്ണമെടുക്കാൻ കലക്ടർമാർക്കു നിർദേശം. പാലക്കാട്, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളിൽ താമസിക്കുന്നതും ജാതിസർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായ എത്രപേരുണ്ടെന്നു റിപ്പോർട്ട് ചെയ്യാനാണു സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. പട്ടികജാതിയിൽ ഉൾപ്പെടുന്ന ചക്ലിയ ജാതിയാണെന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ലൈഫ് മിഷനിൽ അനുവദിച്ച വീടു നഷ്ടപ്പെടുമെന്ന അവസ്ഥയിലുള്ള പാലക്കാട് എരുത്തേമ്പതി ആർവിപി പുതൂർ പുതിയ കോളനിയിലെ സരസ്സാളിന്റെ ദുരിതം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഒട്ടേറെ പേർക്കാണു ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നഷ്ടമാകുന്നത്.

തമിഴ്നാട്ടിൽ നിന്നു കുടിയേറിപ്പാർത്തവരാണ് ഇപ്പോഴുള്ള ചക്ലിയ സമുദായത്തിലെ ഭൂരിഭാഗം പേരും. അവിടെനിന്നു വർഷങ്ങൾക്കു മുൻപു വിവാഹം കഴിച്ചെത്തിയവരും ഉണ്ട്. 1950നു മുൻപു കുടിയേറിയവർക്കു മാത്രമാണു കേരളത്തിൽ നിന്നുള്ള പട്ടികജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. കിർത്താഡ്സ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജാതിസർട്ടിഫിക്കറ്റ് നൽകുന്നത് ഇത്തരത്തിൽ പരിമിതപ്പെടുത്തിയത്. ജന്മദേശത്തിൽ നിന്നുള്ള രേഖകൾ കൊണ്ടുവന്നാൽ മൈഗ്രേഷൻ സർ‍ട്ടിഫിക്കറ്റ് അനുവദിക്കുന്നുണ്ട്. എന്നാൽ, ആനുകൂല്യങ്ങൾ ലഭിക്കാൻ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് മതിയാകില്ല. ഇപ്പോൾ സർട്ടിഫിക്കറ്റിനായി ഓഫിസുകൾ കയറിയിറങ്ങുന്ന പലരും പ്രായം 70 പിന്നിട്ട വിധവകളാണ്. 1950നു മുൻപു കുടിയേറിപ്പാർത്തവരാണെന്നു തെളിയിക്കാൻ പലരുടെ കയ്യിൽ രേഖകളില്ല. ജന്മനാട്ടിലും വേരുകളില്ല. ഈ വിഷയത്തിൽ സർക്കാരിൽ നിന്നു നയപരമായ നടപടിയാണു വേണ്ടത്.

ജാതിസർട്ടിഫിക്കറ്റ് ലഭിക്കാതെ ഒട്ടേറെപ്പേർ

പാലക്കാട് ജില്ലയിൽ വല്ലങ്ങി, പെരുമാട്ടി, ഒഴലപ്പതി, എരുത്തേമ്പതി, മുതലമട 1 വില്ലേജുകളിലായി 243 പേർക്കാണ് ചക്ലിയ ജാതിസർട്ടിഫിക്കറ്റ് നൽകാതെ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് മാത്രം അനുവദിച്ചിട്ടുള്ളത്. പാലക്കാട് 1,2,3,യാക്കര, അകത്തേത്തറ, മലമ്പുഴ 1, പുതുശ്ശേരി വെസ്റ്റ് വില്ലേജുകളിൽ 53 കുടുംബങ്ങൾക്കും ഒറ്റപ്പാലം താലൂക്കിലെ ഷൊർണൂർ 2 വില്ലേജിലെ 4 കുടുംബങ്ങൾക്കും കേരളത്തിലെ ജാതിസർട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. ആലത്തൂർ താലൂക്കിൽ 79 ചക്ലിയ കുടുംബങ്ങൾ ഉണ്ട്. ഇതിൽ എത്രപേർ 1950 നു ശേഷം കുടിയേറിയവരാണെന്നു തെളിയിക്കാൻ കഴിയില്ലെന്ന് തഹസിൽദാർ അറിയിച്ചു. തെങ്കര, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ സമുദായത്തിൽ ഉൾപ്പെടുന്ന 70 കുടുംബങ്ങൾ 1950 നു മുൻപ് കുടിയേറിപ്പാർത്തവരാണെന്ന് അവകാശപ്പെടുന്നതായി മണ്ണാർക്കാട് തഹസിൽദാർ റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com