പാലക്കാട് ∙ അവസാനഘട്ടത്തിലാണെങ്കിലും കേരളം ശക്തമായി ഇടപെട്ടതോടെ ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം പുനരാരംഭിച്ചു. ഇന്നലെ രാവിലെ ആളിയാർ ഡാം തുറന്ന് സെക്കൻഡിൽ 100 ഘനയടി തോതിൽ ജലം ആളിയാർ പുഴ വഴി മണക്കടവിലേക്ക് ഒഴുക്കിത്തുടങ്ങി. നേരിയ തോതിലാണെങ്കിലും ഇന്നു പകൽ മൂലത്തറയിൽ ജലം എത്തിത്തുടങ്ങുമെന്നാണു പ്രതീക്ഷ. കിട്ടുന്ന വെള്ളം കുന്നങ്കാട്ടുപതി റഗുലേറ്ററിൽ ശേഖരിച്ചു ശുദ്ധജല ആവശ്യത്തിനായി താഴെയുള്ള തടയണകളിലേക്കു ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന വെള്ളം മുഴുവൻ ശുദ്ധജല ആവശ്യത്തിനായാണ് ഉപയോഗിക്കുക.
സെക്കൻഡിൽ 100 ഘനയടി വെള്ളം തുറന്നിട്ടുണ്ടെങ്കിലും ആളിയാർ പുഴ വഴി 40 കിലോമീറ്റർ ഒഴുകി വേണം മൂലത്തറയിലെത്താൻ. ഇവിടെ എത്തുമ്പോഴേക്കും എത്ര ജലം ഉണ്ടാകുമെന്നതിൽ ആശങ്കയുണ്ട്. എങ്കിലും തുടർ ഇടപെടലുകളിലൂടെ കൂടുതൽ ജലം നേടിയെടുക്കാനുള്ള ശ്രമത്തിലാണു കേരളം.
ആളിയാർ അണക്കെട്ടിൽ 900 ദശലക്ഷം ഘനയടി ജലം ഉണ്ട്. ഇതിൽ 600 എംസിഎഫ്ടി ജലം ഉപയോഗിക്കാവുന്ന അവസ്ഥയിലാണ്. ഇതിൽ പകുതി ജലമെങ്കിലും അടിയന്തരമായി നൽകണമെന്നാണു കേരളത്തിന്റെ നിലപാട്. ഏഴാം തീയതി മുതൽ കാർഷികാവശ്യത്തിനായിക്കൂടി ജലം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മഴ ലഭിച്ചു തുടങ്ങിയാൽ പോലും ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് ആളിയാർ വെള്ളം അനിവാര്യമാണ്.