പാലക്കാട് ∙ ഇടവമാസം അവസാനിക്കാൻ ഇനി ഏതാനും ദിവസം കൂടിയേ ഉള്ളൂ, എന്നിട്ടും മഴയില്ല. ഒന്നാം വിളയ്ക്കു കൊടുക്കാൻ മലമ്പുഴ ഡാമിൽ വെള്ളമില്ല. ആളിയാറിൽ നിന്ന് ചിറ്റൂർപ്പുഴയിലേക്കു നേരിയ തോതിലാണു ജലം ലഭിക്കുന്നത്. ഇന്നു മുതൽ കാർഷിക ആവശ്യത്തിനായി ചിറ്റൂർപ്പുഴയിലേക്ക് ആളിയാറിൽ നിന്നു കൂടുതൽ ജലം ലഭ്യമാക്കാനാണു ധാരണയെങ്കിലും നിലവിലെ സാഹചര്യത്തിൽ വേണ്ടത്ര വെള്ളം കിട്ടുമോ എന്നു കണ്ടറിയണം. മലമ്പുഴ, ചിറ്റൂർപ്പുഴ പദ്ധതി പ്രദേശങ്ങളിൽ ഒന്നാംവിളയിറക്കത്തിനു ഡാം ജലം അനിവാര്യമാണെങ്കിലും വേണ്ടത്ര ലഭിക്കുമെന്ന് ഉറപ്പില്ല. മലമ്പുഴ ഡാമിൽ ഇന്നലെ 102.72 മീറ്ററാണു ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതിനെക്കാൾ കൂടുതൽ വെള്ളമുണ്ടായിരുന്നു. 32.57 ദശലക്ഷം ഘനമീറ്റർ ജലമാണു ഡാമിലുള്ളത്.
ഇതിൽ 10 ദശലക്ഷം ഘനമീറ്റർ മീറ്റർ ശുദ്ധജല പദ്ധതികളൂടെ വിതരണം ചെയ്യാൻ വേണം. ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തു 15 വരെ ചുരുങ്ങിയത് 300 ദശലക്ഷം ഘനയടി ജലമെങ്കിലും ലഭിച്ചാൽ മാത്രമേ ഞാറ്റടിയെങ്കിലും തയാറാക്കാനാകൂ. ഭാരതപ്പുഴ ഉൾപ്പെടെ വറ്റിത്തുടങ്ങിയതോടെ പദ്ധതി പ്രദേശത്തെ ശുദ്ധജല വിതരണ പദ്ധതികളും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ആവശ്യമെങ്കിൽ മലമ്പുഴ ഡാമിൽ നിന്ന് ഭാരതപ്പുഴയിലേക്കും ശുദ്ധജലം ലഭ്യമാക്കേണ്ടിവരും. മഴ തീരെ ഇല്ലാത്തതിനാൽ എല്ലായിടത്തും ശുദ്ധജല വിതരണത്തിനാണു മുൻഗണന. മലമ്പുഴ ഡാമിൽ നിന്നു കനാൽ വഴി ജലം നൽകാനായാൽ മാത്രമേ പദ്ധതി പ്രദേശത്തു ഞാറ്റടി തയാറാക്കാനാവു. നിലവിൽ ഇതിനുള്ള വെള്ളമില്ല. പ്രതിസന്ധി ചർച്ച ചെയ്യാൻ ഉടൻ പദ്ധതി ഉപദേശക സമിതി യോഗം വിളിക്കും.
മലമ്പുഴ, ചിറ്റൂർപ്പുഴ പദ്ധതി പ്രദേശങ്ങളിലായി 36,000 മുതൽ 40,000 ഹെക്ടർ സ്ഥലത്താണ് ഒന്നാം വിള കൃഷിയിറക്കുക.ഈ മാസം പകുതിയോടെയെങ്കിലും നടീൽ പൂർത്തിയാക്കണമെന്ന നിർദേശത്തോടെയാണു ജില്ലയിൽ കാർഷിക കലണ്ടർ തയാറാക്കിയിട്ടുള്ളത്. മഴയും ഡാം ജലവും ഇല്ലാത്തതിനാൽ പലയിടത്തും ഞാറു പോലും പാകിയിട്ടില്ല. ഈ മാസം അവസാനമായാലും നടീൽ സാധ്യമാകുമോ എന്നും ഉറപ്പില്ല. ഇതിനിടെ കാലാവസ്ഥാ പ്രവചനങ്ങളെല്ലാം തെറ്റി മഴ നീണ്ടു പോകുന്നതു നെല്ലറയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇടപെട്ട് കേരളം : ഇന്നു മുതൽ 250 ക്യുസെക്സ് തോതിൽ ജലം
ആളിയാറിൽ നിന്നുള്ള ജലപ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തി കേരളം. ഇന്നു രാവിലെ മുതൽ ആളിയാറിൽ നിന്ന് സെക്കൻഡിൽ 250 ഘനയടി തോതിൽ ജലം ലഭിച്ചു തുടങ്ങുമെന്നും ഇന്നലെ വൈകിട്ടോടെ തുറന്നു വിടുന്ന ജലത്തിന്റെ അളവ് 170 ക്യുസെക്സ് ആക്കി ഉയർത്തിയതായും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിസന്ധി സംബന്ധിച്ചു അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഉദ്യോഗസ്ഥരുമായും മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.