ആവശ്യത്തിനു മരുന്നും പരിചരണവുമില്ല; രണ്ടര ലക്ഷം മുതിർന്ന പൗരന്മാർ ദുരിതത്തിൽ
Mail This Article
പാലക്കാട് ∙ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ദുർബല വിഭാഗങ്ങൾക്കുള്ള ക്ഷേമനടപടികളിൽ വീഴ്ചയുണ്ടാകില്ലെന്നു സർക്കാർ ആവർത്തിക്കുമ്പോഴും വയോമിത്രം പദ്ധതിയിൽ ആവശ്യത്തിനു മരുന്നും പരിചരണവും ലഭ്യമാക്കാതെ രണ്ടര ലക്ഷത്തിലധികം മുതിർന്ന പൗരന്മാരെ ദുരിതത്തിലേക്കു തള്ളിവിടുന്നു. സാമൂഹിക സുരക്ഷാമിഷനു കീഴിലുള്ള പദ്ധതിയിൽ വർഷങ്ങളായി സൗജന്യ ചികിത്സ ലഭിച്ചിരുന്ന വയോജനങ്ങൾക്കു മിക്കയിടത്തും മരുന്നും പരിചരണവും നിലച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണു ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. പ്രധാനമായും നഗരസഭകളും കോർപറേഷനുകളും കേന്ദ്രീകരിച്ചുള്ള പദ്ധതിയെ സംസ്ഥാന സർക്കാർ കയ്യൊഴിയുന്നതായാണു പരാതി. ബജറ്റിൽ തുക വകയിരുത്തുന്ന വയോമിത്രത്തിനു 2013 മുതൽ തദ്ദേശസ്ഥാപന വിഹിതവും നിർബന്ധമാക്കിയിരുന്നു.
നഗരസഭകൾ 10 ലക്ഷം രൂപയും കോർപറേഷനുകൾ 25 ലക്ഷം രൂപയുമാണു നൽകേണ്ടത്. പദ്ധതി പിന്നീടു ബ്ലോക്ക് തലത്തിലേക്കും വ്യാപിപ്പിച്ചു തുടങ്ങി. പദ്ധതിയിൽ മൊബൈൽ ക്ലിനിക്, ആംബുലൻസ്, സാന്ത്വനപരിചരണം എന്നിവയുണ്ടായിരുന്നെങ്കിലും ഫണ്ട് കുറച്ചതോടെ സേവനം മൊബൈൽ ക്ലിനിക്കുകളിൽ ഒതുങ്ങി. ഫണ്ട് പൂർണമായി നിന്നതോടെ പല നഗരസഭകളിലും ക്ലിനിക്കുകൾ നിലച്ചു. 115 ഇനം മരുന്നുകൾ നൽകിയിരുന്നത് 85 ആയി കുറച്ചതിനാൽ വയോജനങ്ങളിൽ പലർക്കും ആവശ്യമായ മരുന്നും ലഭിക്കുന്നില്ല.
ഡോക്ടർമാർക്കും പദ്ധതിയിലെ നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും വേതനം ലഭിച്ചിട്ടു മാസങ്ങളായി. വാഹനങ്ങളുടെ വാടകയിനത്തിലും വലിയ തുക കുടിശികയാണ്. ജീവനക്കാർക്കു വേതനം നൽകാനുള്ള തുക മാർച്ചിൽ അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ അതു തിരിച്ചുപിടിച്ചതായി അവർ പറയുന്നു.