അഗളി സർക്കാർ ജോലിക്കു നിയമന ഉത്തരവു ലഭിച്ചെങ്കിലും അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതിക്കു സ്വന്തം വിദ്യാഭ്യാസ യോഗ്യതാ രേഖകൾ കയ്യിൽ കിട്ടാൻ സർക്കാർ കനിയണം. ഭിന്നശേഷിക്കാരനായ മകന്റെ പരിചരണത്തിനു പഠനം പാതിയിൽ മുടക്കേണ്ടി വന്ന ആരതിയുടെ സർട്ടിഫിക്കറ്റുകൾ താൽക്കാലികമായാണു സ്ഥാപനം വിട്ടുനൽകിയത്. വാർത്തകളും മന്ത്രിതലത്തിലെ ഇടപെടലും കാരണം, ജോലിയുടെ അഭിമുഖത്തിനു ഹാജരാക്കാൻ മാത്രമായാണ് ആരതിക്കു സർട്ടിഫിക്കറ്റുകൾ ലഭിച്ചത്. പരിശോധനയ്ക്കു ശേഷം സ്ഥാപനത്തിൽ തിരികെ ഏൽപിക്കുകയും ചെയ്തു.
2015 ലാണ് ആരതി പാലക്കാട് ഗവ. നഴ്സിങ് സ്കൂളിൽ 3 വർഷത്തെ കോഴ്സിനു ചേർന്നത്. മകന് അസുഖം വർധിച്ചതിനെ തുടർന്നു പരിചരിക്കാനായി അവധിയെടുത്തെങ്കിലും പിന്നീടു തിരികെ പോകാനായില്ല. കോഴ്സ് പൂർത്തിയാക്കാത്തതിനാൽ 50,650 രൂപ അടച്ചാൽ മാത്രമേ രേഖകൾ തിരികെ നൽകൂ എന്നാണു സ്ഥാപന അധികൃതരുടെ നിലപാട്. പണം അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയുള്ള സർക്കാർ ഉത്തരവുണ്ടായാലും മതി.കൂലിപ്പണി ചെയ്ത് ഉപജീവനവും മകന്റെ ചികിത്സയും നടത്തുന്ന ആരതിയുടെ കുടുംബത്തിന് അരലക്ഷം രൂപ കണ്ടെത്താനാവില്ല. സർക്കാരിന്റെയോ സുമനസ്സുകളുടെയോ സഹായം പ്രതീക്ഷിക്കുകയാണ് അട്ടപ്പാടി കാരയൂർ ഊരിലെ ഈ ആദിവാസി യുവതിയും കുടുംബവും.