മൂപ്പെത്തിയിട്ടും മഴ എത്തിയില്ല; ഡെയ്ഞ്ച പൊടിമണ്ണിൽ ഉഴുതുമറിച്ച് കർഷകർ
Mail This Article
ചിറ്റിലഞ്ചേരി ∙ ഒന്നാം വിളയ്ക്ക് പച്ചിലവളത്തിനായി വിതച്ച ഡെയ്ഞ്ച മൂപ്പെത്തിത്തുടങ്ങിയതോടെ പാടത്ത് വെള്ളമില്ലെങ്കിലും പൂട്ടി മറിച്ച് കർഷകർ. കാലവർഷവും കാത്തിരുന്ന കർഷകരാണ് അതു ലഭിക്കാതായതോടെ ഡെയ്ഞ്ച പാടത്തെ പൊടിമണ്ണിൽ ഉഴുതുമറിച്ചത്. സാധാരണ പാടത്ത് വെള്ളം നിറയുമ്പോഴാണ് ഡെയ്ഞ്ച ഉഴുതുചേർക്കാറുള്ളത്. വെള്ളത്തിൽ ഡെയ്ഞ്ചയുടെ ഇലകളും തണ്ടും അഴുകി നെൽച്ചെടികൾക്ക് നല്ല പച്ചിലവളം ലഭിക്കുമായിരുന്നു. ജൂൺ ആദ്യം കാലവർഷം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ ഡെയ്ഞ്ച വിതച്ചത്. എന്നാൽ പാടത്ത് വെള്ളം ആകേണ്ട വിധത്തിൽ ഇനിയും മഴ ലഭിച്ചിട്ടില്ല.
പൊടിവിത നടത്തിയ പാടങ്ങളിലെ നെൽച്ചെടികൾ ഇടയ്ക്ക് ലഭിക്കുന്ന ചാറ്റൽമഴ കാരണം ഉണങ്ങാതെ നിൽക്കുന്നുവെന്നു മാത്രം. മഴക്കുറവ് കളകളുടെ വളർച്ചയ്ക്കും കാരണമാകുന്നുണ്ട്. ഡെയ്ഞ്ച വിതച്ച പാടങ്ങളിൽ കൃഷി ഇറക്കുന്നത് വൈകുമെന്ന ഭീതിയും കർഷകരെ ഡെയ്ഞ്ച പൂട്ടിമറിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പലരും പൂട്ടിയ പാടങ്ങളിൽ പൊടിവിത നടത്തിയിരിക്കുകയാണ്. പച്ചിലവളത്തിനായി പയർ പാകിയ കർഷകരും അത് ഉഴുതുചേർത്തിട്ടുണ്ട്. മഴ പെയ്യുന്നതോടെ ഇവ അഴുകി വളമാകുമെന്ന പ്രതീക്ഷയിലാണു കർഷകർ