പ്രായപൂർത്തിയാകാതെ വിവാഹം; 16 വയസ്സുകാരിയെയും സഹോദരിയെയും ശിശുക്ഷേമ സമിതി കേന്ദ്രത്തിലേക്കു മാറ്റി
Mail This Article
ചെർപ്പുളശ്ശേരി∙ പ്രായപൂർത്തിയാകാതെ വിവാഹം നടത്തിയ മണ്ണാർക്കാട്ടെ പതിനാറു വയസ്സുകാരിയെയും ഇളയ സഹോദരിയായ പതിമൂന്നു വയസ്സുകാരിയെയും പാലക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലേക്കു (സിഡബ്ല്യുസി) മാറ്റി. സിഡബ്ലുസിയുടെ ആവശ്യപ്രകാരം മണ്ണാർക്കാട് പൊലീസ് ഇന്നലെ പതിനാറു വയസ്സുകാരിയെ പാലക്കാട് സിഡബ്ല്യുസി ഓഫിസിൽ ഹാജരാക്കി.
മൂത്ത സഹോദരിക്കൊപ്പമാണു ഹാജരായത്. പ്രാഥമിക കൗൺസലിങ്ങിനു ശേഷമാണു ശിശുക്ഷേമസമിതി കേന്ദ്രത്തിലേക്കു മാറ്റാൻ തീരുമാനിച്ചത്. ഇവർക്ക് ആവശ്യമായ ശ്രദ്ധയും പരിരക്ഷയും നൽകുമെന്നും തുടർപഠനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും സിഡബ്ല്യുസി ജില്ലാ ചെയർമാൻ എം.വി.മോഹനൻ അറിയിച്ചു.
പഠനത്തോടൊപ്പം ആവശ്യമായ തൊഴിൽ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.കുട്ടികളുടെ രക്ഷിതാക്കളും വിവാഹം കഴിച്ച തൂത സ്വദേശി മണികണ്ഠനും ഒളിവിലാണ്. ഇവർക്കെതിരെ ചെർപ്പുളശ്ശേരി പൊലീസ് ബാലവിവാഹ നിരോധന നിയമം ചുമത്തി ചൊവ്വാഴ്ച കേസ് റജിസ്റ്റർ ചെയ്തിരുന്നു.