നീർനായയുടെ ആക്രമണം: അഞ്ചു പേർക്കു പരുക്ക്
Mail This Article
തൃത്താല ∙ പഞ്ചായത്തിലെ കണ്ണനൂരിൽ ഭാരതപ്പുഴയിൽ നീർനായയുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രദേശവാസികളായ 5 പേർക്കു കടിയേറ്റു. പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണനൂർ മന വളപ്പിൽ ബേബി, കരിമ്പനക്കടവിൽ മുല്ലയ്ക്കൽ ലളിത, മുണ്ടൻമേലിൽ അശ്വതി, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് നീർനായയുടെ ആക്രമണത്തിനിരയായത്. പരുക്കേറ്റവർ തൃശൂരിലെയും പട്ടാമ്പിയിലേയും ആശുപത്രികളിൽ ചികിത്സ തേടി.
കണ്ണനൂരിലേയും കരിമ്പനടവിലെയും ഒട്ടേറെ കുടുംബങ്ങൾ കുളിക്കാനും അലക്കാനും ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് സംഭരണിയിലെ പാലച്ചുവട് കടവിനെയും ഉണ്ണിയാൽ കടവിനെയുമാണ് ആശ്രയിക്കുന്നത്. തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിൽ നീർനായയുടെ ശല്യം രൂക്ഷമായതോടെ പുഴയിലിറങ്ങി കുളിക്കുന്നവരും മീൻപിടിക്കുന്നവരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. നീർനായകൾ വെള്ളത്തിലൂടെ കൂട്ടമായി പോകുന്നത് പലപ്പോഴും കാണാറുണ്ടെങ്കിലും അടുത്തിടെയാണ് വെള്ളത്തിലിറങ്ങുന്നവരെ ആക്രമിക്കുന്നത് പതിവായതെന്നു പ്രദേശവാസികൾ പറയുന്നു.
ജനത്തിന് ഭീഷണി ഉയർത്തുന്ന നീർനായ്ക്കളെ പിടികൂടി വനപാലകർക്ക് കൈമാറാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.