അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രത്തിൽ സന്ദർശകരുടെ തിരക്ക്; വരുമാനം കൂടി

Mail This Article
ഒറ്റപ്പാലം∙ അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രത്തിൽ ഓണം അവധി ദിവസങ്ങളിൽ സന്ദർശകരുടെ പ്രവാഹം. വനം വകുപ്പിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രവേശന നിരക്ക് ഇനത്തിൽ മുക്കാൽ ലക്ഷത്തിലേറെ രൂപയാണു 4 ദിവസം കാെണ്ടു ലഭിച്ചത്. ഉത്രാടം ദിവസമായ ഓഗസ്റ്റ് 28ന് 6305 രൂപയാണു വരുമാനം. തിരുവോണം ആഘോഷിച്ച 29ന് 20,635 രൂപയും അവിട്ടം ദിവസമായ 30ന് 21,835 രൂപയും ലഭിച്ചു. 31നു ചതയം നാളിലാണു ടൂറിസം കേന്ദ്രം കാണാൻ കൂടുതൽ സന്ദർശകർ എത്തിയത്.
30,120യാണ് അന്നത്തെ വരുമാനം. 4 ദിവസത്തെ ആകെ വരുമാനം 78,895 രൂപ. കുട്ടികൾ ഉൾപ്പെടെ 2189 പേരാണ് ഈ ദിവസങ്ങളിൽ ടിക്കറ്റ് എടുത്തു മല കണ്ടുമടങ്ങിയത്. ടൂറിസം കേന്ദ്രം തുടങ്ങിയ ശേഷം ഇതുവരെയുള്ള മികച്ച വരുമാനങ്ങളിൽ ഒന്നാണ് ഈ ഓണക്കാലത്തേത്. മലമുകളിലേക്കുള്ള ട്രക്കിങ്ങും വ്യൂ പോയിന്റുകളും കുട്ടികളുടെ പാർക്കും വിശ്രമ കേന്ദ്രങ്ങളും ചെറിയ വെള്ളച്ചാട്ടവും കിഴൂരിലെ നീർപ്പാലവുമെല്ലാമാണു വള്ളുവനാട്ടിലെ സ്ഥിരം സിനിമ ലാെക്കേഷൻ കൂടിയായ അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.
അതേസമയം, ഇത്തവണ മഴ കുറഞ്ഞു മലയോടു ചേർന്ന വെള്ളച്ചാട്ടം ദുർബലമായതു സന്ദർശകരെ അൽപം നിരാശരാക്കി. അരുവിയിൽ ചെറിയ അളവിൽ മാത്രമാണു വെള്ളം ഒഴുകുന്നത്. ഇതിനു പുറമേ, ടൂറിസം കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വികസന പ്രശ്നങ്ങളും പരഹരിക്കപ്പെടേണ്ടതുണ്ട്.