ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിലെ സംഘർഷം: എസ്ഐയെ മാറ്റി
Mail This Article
ചെർപ്പുളശ്ശേരി ∙ എസ്ഐ ബി.പ്രമോദിനെ പാലക്കാട് നർകോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ എസ്ഐ ബി.പ്രമോദ് എസ്എഫ്ഐക്കാരെ മർദിച്ചതായി പരാതി ഉയർന്നിരുന്നു. പ്രകോപനമൊന്നുമില്ലാതെ തങ്ങളെ എസ്ഐ മർദിക്കുകയായിരുന്നെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചിരുന്നു. സിപിഎം ഏരിയ സെക്രട്ടറി കെ.നന്ദകുമാറും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയും എസ്ഐ പ്രമോദിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ബസുകാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ചെർപ്പുളശ്ശേരി സ്റ്റേഷനിൽ മണ്ണാർക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും എസ്ഐക്കെതിരെ നടപടി വേണമെന്ന് സിപിഎം നേതാക്കൾ ആവശ്യം ഉന്നയിച്ചിരുന്നു. ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷത്തിൽ എസ്ഐ സ്വീകരിച്ച നടപടി വിവാദമാവുകയും സിപിഎം നേതാക്കൾ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയതിനും പിന്നാലെയാണു എസ്ഐയെ സ്ഥലം മാറ്റിയതെന്നാണ് സൂചന.