ADVERTISEMENT

ഷെ‍ാർണൂർ ∙ സിപിഎം ഭരിക്കുന്ന ഷെ‍ാർണൂർ സഹകരണ അർബൻ ബാങ്ക് പാർട്ടി അംഗത്തിന്റെ കുടുംബത്തിലുള്ളവർക്ക് 8 കേ‍ാടി രൂപ വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നു പാർട്ടിതല അന്വേഷണത്തിൽ കണ്ടെത്തി. തുക ഈടാക്കാൻ കർശന നടപടിക്കു സിപിഎം ജില്ലാ നേതൃത്വം ബാങ്കിനു നിർദേശം നൽകി. ജപ്തി അടക്കം നിയമമനുസരിച്ചുള്ള ഏതു നടപടിയും സ്വീകരിക്കാമെന്ന നിർദേശത്തെത്തുടർന്നു ബാങ്ക് ഭരണസമിതി അതിനു നീക്കം തുടങ്ങി. 

വായ്പയിലെ ക്രമക്കേടിനെക്കുറിച്ചു സിപിഎം ജില്ലാ കമ്മിറ്റിക്ക് 8 പരാതികൾ ലഭിച്ചിരുന്നു. അവയിൽ കഴമ്പുണ്ടെന്നും വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്തിയ സംസ്ഥാന സമിതി അംഗം കെ.എസ്.സലീഖ റിപ്പോർട്ട് നൽകിയതായാണു വിവരം. ബാങ്ക് ഭരണസമിതിയോടു വിശദീകരണം തേടിയെങ്കിലും മുൻഭരണസമിതിയുടെ കാലത്താണു സംഭവമെന്നായിരുന്നു മറുപടി. വസ്തുമൂല്യ റിപ്പേ‍ാർട്ടും നിയമേ‍ാപദേശവും ഉൾപ്പെടെയുള്ള അപേക്ഷയിലാണു വായ്പ അനുവദിച്ചതെന്നു മുൻഭരണസമിതി വിശദീകരിച്ചു.  

അപേക്ഷകർ ലേ‍ാക്കൽ കമ്മിറ്റി അംഗത്തിന്റെ കുടുംബക്കാരായതിനാൽ വായ്പയ്ക്കു പ്രാദേശിക നേതാക്കളിൽ പലരും സമ്മർദം ചെലുത്തിയതായി അന്വേഷണ റിപ്പേ‍ാർട്ടിലുണ്ട്. രാഷ്ട്രീയ, സാമൂഹിക മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള വ്യക്തിയുടെ ബന്ധുക്കൾ എന്ന പരിഗണനയും ലഭിച്ചു. വസ്തുവിന്റെ അന്നത്തെ വിപണിമൂല്യത്തേക്കാൾ കൂടുതൽ തുകയാണു വായ്പയായി നൽകിയത്. നിലവിൽ വസ്തുവിന്റെ വില ഉയർന്നതിനാൽ ഇടപാടിൽ ബാങ്കിനു നഷ്ടം സംഭവിക്കില്ല എന്നാണു നേതൃത്വത്തിന്റെ വിലയിരുത്തലെങ്കിലും ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടായേക്കും. റിയൽ എസ്റ്റേറ്റ് ഇടപാടിനാണു വായ്പ എടുത്തതെന്നും പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്. 

ആരേ‍ാപണവിധേയനായ ലേ‍ാക്കൽ കമ്മിറ്റി അംഗത്തേ‍ാട് ഏരിയ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. 3 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാമെന്നാണ് അദ്ദേഹത്തിന്റെ മറുപടി എന്നറിയുന്നു. ബാങ്ക് ഭരണസമിതിയെയും ഇക്കാര്യം അറിയിച്ചതായാണു വിവരം. എന്നാൽ അതിനു കാത്തുനിൽക്കാതെ, കരുവന്നൂർ അടക്കമുള്ള തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ നിയമ നടപടികളുമായി മുന്നേ‍ാട്ടു പേ‍ാകാനാണു സിപിഎം നേതൃത്വത്തിന്റെ നിർദേശം.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com