നൊമ്പരമായി ക്യാമറാമാൻ രമേഷ് വടക്കന്റെ വേര്‍പാട്
Mail This Article
വടക്കഞ്ചേരി ∙ ക്യാമറാമാൻ രമേഷ് വടക്കന്റെ (37) ആകസ്മിക വേര്‍പാട് നാടിനു നൊമ്പരമായി. കിഴക്കഞ്ചേരി എരിക്കുംചിറ പുള്ളിക്കൽ വീട്ടിൽ രമേഷ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ക്യാമറാമാനാണ് യാത്രയായത്. ഹൃദയാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു ഇന്നലെ മരണം.
ഒട്ടേറെ സംഗീത ആൽബങ്ങളുടെയും ടെലിഫിലിമുകളുടെയും ക്യാമറാമാനായിരുന്നു രമേഷ് നാട്ടിലെ വിവാഹവേദികളിലും നിറഞ്ഞുനിന്നിരുന്നു. ഹെലിക്യാം ഉപയോഗിക്കുന്നതിലെ രമേഷിന്റെ വൈദഗ്ധ്യം പൊലീസും അഗ്നിരക്ഷാ സേനയും അടക്കമുള്ളവർ ഉപയോഗിച്ചിട്ടുണ്ട്. അതിസാഹസികമായി ഒട്ടേറെ ഡ്രോൺ ഷൂട്ടുകൾ നടത്തിയിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനു ഡ്രോണില്‍ വെള്ളമെത്തിക്കാന്‍ നടത്തിയ ശ്രമം ശ്രദ്ധ നേടിയിരുന്നു. കുതിരാന്‍ തുരങ്കം തുറന്ന സമയത്തെ ആകാശക്കാഴ്ച ഏറെ ശ്രദ്ധിക്കപ്പെട്ടു. രമേഷിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത പ്രകൃതിദൃശ്യങ്ങളും നൊമ്പരം പേറുന്ന കാഴ്ചകളും പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട യുവാവിന്റെ പെട്ടെന്നുള്ള മരണത്തിന്റെ ഞെട്ടലിലാണു കോരഞ്ചിറ ഗ്രാമം. സംസ്കാരം പിന്നീട്.