ADVERTISEMENT

കൊല്ലങ്കോട് ∙ മദർ തെരേസ... അവരുടെ ജീവിതം വരച്ചു കാണിക്കുന്ന ഒരു ദൃശ്യാവിഷ്കാരം നെറ്റ്ഫ്ലിക്സിനായി ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ ഒരുക്കാനുള്ള തിരക്കിലാണ് കൊല്ലങ്കോട് സ്വദേശി സംവിധായകൻ പി.ചന്ദ്രകുമാർ. മലയാളത്തിൽ നടൻ മധുവിനെ കേന്ദ്ര കഥാപാത്രമാക്കി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത സംവിധായകരിൽ ഒരാളാണു ചന്ദ്രകുമാർ. തെലുങ്ക്, ഹിന്ദി ഭാഷകളിൽ സിനിമ ചെയ്തെങ്കിലും കുറച്ചുനാളായി മലയാള സിനിമയുടെ മുഖ്യധാരയിലില്ല.

1995ൽ മികച്ച കുടുംബ ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച മിനി, 2005ൽ വന്ന തുടികൊട്ട് എന്നിവയാണ് അവസാനമായി വന്ന മലയാള സിനിമകൾ. ഗുരുമുഖത്തു നിന്നു സിനിമ പഠിക്കണമെന്ന ആശയത്തിൽ നിന്നു ചന്ദ്രകുമാർ ആരംഭിച്ച എറണാകുളത്തെ ‘ഫെയ്സ് ഗുരു’ എന്ന സ്ഥാപനത്തിൽ സിനിമ പഠിക്കാനെത്തിയവരുടെ കൂട്ടായ്മയിൽ ചെയ്ത ‘ചെമ്മരത്തി പൂക്കും കാലം’ സെൻസറിങ് പൂർത്തിയാക്കി നവംബറിൽ ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കുകയാണ്.

ഒട്ടേറെ സിനിമകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആദ്യമായി അഭിനേതാവാകുന്നതു ചെമ്മരത്തി പൂക്കും കാലത്തിലാണെന്നു പി.ചന്ദ്രകുമാർ മലയാള മനോരമയോടു പറഞ്ഞു. അതേ കൂട്ടായ്മയിൽ ഒരു കൊമേഴ്സ്യൽ സിനിമ കൂടി ഒരുക്കുന്നുണ്ട്. ഡിസംബറിൽ കൊല്ലങ്കോട്, പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വച്ചു ചിത്രീകരിക്കുന്ന ‘പാണ്ഡവ’ ആക്‌ഷൻ ക്രൈം ത്രില്ലറാണ്.

വൈദ്യനിൽ നിന്ന്    വെള്ളിത്തിരയിലേക്ക്
പൊലീസ് ഉദ്യോഗസ്ഥനും വിഷ വൈദ്യനുമായിരുന്ന കുമാരൻ നായരുടെ മകൻ ചന്ദ്രകുമാർ അച്ഛനിൽ നിന്നു പഠിച്ച് അച്ഛനില്ലാത്ത സമയത്തു വിഷ ചികിത്സ നടത്തിയിരുന്നു. കൊല്ലങ്കോട് കൊട്ടാരത്തിൽ കഥകളി അവതരിപ്പിക്കുകയും ചെയ്തിരുന്നു. വാസു ഫിലിംസ് കമ്പനി ഉടമ വാസുദേവ മേനോൻ പാമ്പു കടിയേറ്റു ചന്ദ്രകുമാറിൽ നിന്നു ചികിത്സ നേടി. കഥകളി നടൻ കൂടിയാണെന്നു മനസ്സിലാക്കി അദ്ദേഹം സിനിമയിലേക്കു ക്ഷണിച്ചതാണു വഴിത്തിരിവ്.

പി.ഭാസ്കരൻ സംവിധാനം ചെയ്ത ഉമ്മാച്ചു എന്ന ചിത്രത്തിൽ സഹ സംവിധായകനായി 1971ൽ തുടങ്ങി. മനസ്സൊരു മയിൽ എന്ന ചിത്രത്തിലൂടെ 1977ൽ സ്വതന്ത്ര സംവിധായകനായി. മധു അഭിനയിച്ച ജലതരംഗം രണ്ടാമത്തെ സിനിമയും മധു നിർമിച്ചു വലിയ വിജയം നേടിയ അസ്തമയം മൂന്നാമത്തെ സിനിമയുമാണ്. സംവിധാനം ചെയ്ത 29 സിനിമകളിലാണു മധു അഭിനയിച്ചിട്ടുള്ളത്. ഞാൻ പിറന്ന നാട്ടിൽ, ഉയരും ഞാൻ നാടാകെ എന്നിവ ചന്ദ്രകുമാറിന്റെ മോഹൻലാൽ ചിത്രങ്ങളാണ്.

മദർ തെരേസ:   എ ട്രൂ സ്റ്റോറി
ജാതിയും മതവും നോക്കാതെ തെരുവിൽ രോഗികൾക്ക് ഇടയിലേക്കിറങ്ങി പ്രവർത്തനം നടത്തിയ മദർ തെരേസയുടെ ജീവിതത്തിന്റെ നേർചിത്രം വരയ്ക്കുന്നതാകും മദർ തെരേസ. ചന്ദ്രകുമാറിന്റെ സഹോദരനും മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും സ്വ.ലേ എന്ന സിനിമയുടെ സംവിധായകനുമായ പി.സുകുമാറിന്റെ ഛായാഗ്രഹണത്തിൽ തിരക്കഥയും സംവിധാനവും പി.ചന്ദ്രകുമാർ നിർവഹിക്കുന്ന ‘മദർതെരേസ’യിൽ മിഥുൻ ചക്രവർത്തി, നസിറുദ്ദീൻ ഷാ, രൂപ ഗാംഗുലി തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു. കേന്ദ്ര കഥാപാത്രമായ മദർ തെരേസയെ അവതരിപ്പിക്കുന്നത് ആരെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ജനുവരിയിൽ ഷൂട്ടിങ് ആരംഭിക്കും.

ഫെയ്സ് ഗുരു, പഠനം  ഗുരുമുഖത്തു നിന്ന്
‘പുസ്തകത്തിൽ നിന്നു നീന്തൽ പഠിച്ചു വെള്ളത്തിൽ ചാടിയാൽ മുങ്ങിച്ചാകും’... ‘പാഠപുസ്തകത്തിൽ നിന്നു സിനിമ പഠിച്ചു സിനിമ ചെയ്താൽ നിർമാതാവ് ചത്തു പോകും’ ഈ ചിന്തയാണ് എറണാകുളത്തു നടൻ മധുവിന്റെ മുഖ്യ രക്ഷാകർതൃത്വത്തിൽ സംവിധായകരായ ഹരിഹരൻ, ശിഷ്യൻ കൂടിയായ സത്യൻ അന്തിക്കാട് എന്നിവരുടെ പിന്തുണയിൽ പി.ചന്ദ്രകുമാർ ഫെയ്സ്ഗുരു എന്ന അക്കാദമിക്കു തുടക്കമിട്ടത്. ക്ലാസുകൾക്കപ്പുറം സിനിമ ചെയ്തു പഠിക്കണമെന്ന ചിന്തയാണ് പഠിക്കാനെത്തിയവരെ വച്ചു ചെമ്മരത്തി പൂക്കും കാലം സംവിധാനം ചെയ്യാൻ പ്രധാന കാരണവും. ഭാര്യ: ഡോ.ജയന്തി, മക്കൾ: കിരൺകുമാർ, കരിഷ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com