ADVERTISEMENT

പാലക്കാട് ∙ കൽപാത്തിയിൽ ഇത്തവണ ശുചിത്വത്തിന്റെകൂടി ഉത്സവമായിരുന്നു. രഥോത്സവ നാളുകളിലെ മാലിന്യങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം അന്നന്നു തന്നെ നീക്കി പരിസര ശുചിത്വം ഉറപ്പാക്കി. തേരോട്ടത്തിന്റെ നാളുകളിൽ രാത്രി തന്നെ ശുചീകരണം പൂർത്തിയാക്കിയതും കൽപാത്തിയിൽ എത്തിയവർക്കു സഹായകരമായി. ദേവരഥ സംഗമം കഴിഞ്ഞ് അർധ രാത്രിയായപ്പോഴേക്കും ഗ്രാമവഴികളിൽ മുഴുവൻ ശുചീകരണം നടത്തി. ഗ്രാമക്കാരും ക്ഷേത്രക്കാരും വേണ്ടവിധത്തിൽ സഹകരിച്ചതോടെ കൽപാത്തിയിൽ ശുചിത്വം വീണ്ടെടുക്കാൻ പ്രയാസം ഉണ്ടായില്ല. തിരക്കു തുടരുന്നതിനാ‍ൽ വരും ദിവസങ്ങളിലും ശുചീകരണം തുടരുമെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് അറിയിച്ചു.

500ൽ ഏറെ തൊഴിലാളികളുടെ സേവനമാണ് രഥോത്സവക്കാലത്ത് കൽപാത്തിയിലേക്കായി നഗരസഭ വിനിയോഗിച്ചത്. പുറമെ ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയുടെ നിർദേശാനുസരണം ഉള്ള ശുചിത്വ ബോധവൽക്കരണ വിഡിയോ, ഹരിതകർമ സേനാ പ്രവർത്തകരുടെ നേതൃത്വത്തിൽ സന്ദേശ റാലി, പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേള, മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനം എന്നിവയും നടത്തി. ജില്ലാ കലക്ടറും രഥോത്സവം കാണാൻ എത്തിയിരുന്നു. ശുചിത്വ സന്ദേശ സെൽഫി പോയിന്റുകൾ, എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, പാലക്കാട് ഐഐടി വിദ്യാർഥികളുടെ സഹകരണത്തോടെയുള്ള ഹരിത ചട്ട ബോധവൽക്കരണ പ്രവർത്തനങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. 

ഫണ്ട് വെട്ടിക്കുറച്ചത് താൽക്കാലിക തൊഴിലാളികളുടെ ലഭ്യതയെ ബാധിച്ചെങ്കിലും ഇതര ഡിവിഷനുകളിൽ നിന്നുള്ള തൊഴിലാളികളെയും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയും ഉപയോഗപ്പെടുത്തി ശുചീകരണം കാര്യക്ഷമമാക്കി. നഗരസഭാധ്യക്ഷ പ്രിയ അജയൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് ഉൾപ്പെടെ മുഴുവൻ ജനപ്രതിനിധികളും ഇക്കാര്യത്തിൽ സഹകരിച്ചു. ആരോഗ്യ പ്രവർത്തകരായ കെ.കെ.സുരേഷ്കുമാർ, ജെ.ഹബീബ്, മുഹമ്മദ് ബൂസരി, പി.സതീഷ്കുമാർ, കെ.മോഹനൻ, എം.മനുരാജ്, രമേഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com