കാർ യാത്രക്കാരെ ആക്രമിച്ച് നാലരക്കോടി കവർന്ന കേസ്; ഒരാൾ കീഴടങ്ങി
Mail This Article
പുതുശ്ശേരി ∙ ദേശീയപാതയിൽ കാർ യാത്രക്കാരെ ആക്രമിച്ചു നാലര കോടി രൂപ കവർന്ന കേസിൽ പ്രതികളിലൊരാൾ കോടതിയിൽ കീഴടങ്ങി. പത്തനംതിട്ട കുറുങ്ങുഴ കൊയ്പുറം വിഷ്ണു (ഇബ്രാൻ–28) ആണ് പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്.
ഇയാളുടെ സുഹൃത്ത് പ്രശാന്ത് കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ജൂലൈ 23നു ദേശീയപാതയിൽ നരകംപുള്ളി പാലത്തിനു സമീപമാണു കവർച്ച നടന്നത്. ബെംഗളൂരുവിൽ നിന്നു മലപ്പുറത്തേക്കു പോയിരുന്ന യാത്രക്കാരെ ചരക്കു ലോറി കുറുകെയിട്ടു തടഞ്ഞ ശേഷം ആക്രമിച്ചു പണം കവർന്നു. തുടർന്നു യാത്രക്കാരെ തൃശൂരും പാലക്കാട്ടുമായി റോഡിൽ തള്ളിയിട്ടു. കേസിൽ ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങളും 25 ലക്ഷം രൂപയും ഇവരിൽ നിന്നു കണ്ടെടുത്തു.
കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ സി.കെ.രാജേഷ്, എഎസ്ഐ എ.അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ കോടതിയിലെത്തി കസ്റ്റഡിയിൽ വാങ്ങി. തുടർന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.