പി.ബി.മേനോന് ആദരമർപ്പിച്ച് നിയമ മേഖല
Mail This Article
പാലക്കാട് ∙ ഏഴു പതിറ്റാണ്ടിലേറെയായി അഭിഭാഷക ജോലി ചെയ്ത് വേൾഡ് ഗിന്നസ് ബുക് ഒാഫ് റെക്കോർഡിൽ ഇടം നേടിയ സീനിയർ അഭിഭാഷകൻ പി.ബി.മേനോന് നിയമ മേഖലയുടെ ആദരം.
കേരള ബാർകൗൺസിലും പാലക്കാട് ബാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മേഖലയിലെ വിവിധ തലങ്ങളിലുള്ളവർ മേനോന് ആയുരാരോഗ്യസൗഖ്യം നേർന്നു. കോടതി ഒരു കോർപറേറ്റ് ലോകമല്ലെന്നും അതൊരു പ്രത്യേക ലോകമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി പറഞ്ഞു. നിയമം പഠിക്കുന്നതു മാത്രമല്ല, കോടതിയിലും പുറത്തും എങ്ങനെ പെരുമാറണം, കേസ് എങ്ങനെ നടത്തണം, അറിവു നിരന്തരം പുതുക്കി ജോലിയുടെ മികവിനു ഉപയോഗിക്കേണ്ടതെങ്ങനെ എന്നെല്ലാം പഠിക്കേണ്ടതു പി.ബി.മേനോനെപോലുള്ള മുതിർന്ന അഭിഭാഷകരിൽ നിന്നാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മേനോന്റെ നിശ്ചയദാർഢ്യവും ജോലിയിലെ സത്യസന്ധതയും മാതൃകാപരവും നിയമവിദ്യാർഥികൾക്കുള്ള സന്ദേശവുമാണെന്നു ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തെ പൊന്നടയണിയിച്ചു. കേരള ബാർകൗൺസിൽ ചെയർമാൻ അഡ്വ.കെ.എൻ.അനിൽകുമാർ അധ്യക്ഷനായി. പി.ബി.മേനോൻ, പാലക്കാട് ബാർഅസോസിയേഷൻ പ്രസിഡന്റ് സി.ജി.ഹരിദാസ്, അഡ്വ.ജനറൽ കെ.ഗോപലകൃഷ്ണക്കുറുപ്പ്, അഡീഷനൽ എജി കെ.പി.ജയചന്ദ്രൻ, ജില്ലാ ജഡ്ജി കെ.അനന്തകൃഷ്ണ നാവട, ബാർകൗൺസിൽ വെൽഫെയർ ഫണ്ട് ചെയർമാൻ എൻ.മനോജ്കുമാർ, സ്റ്റേറ്റ് അറ്റോർണി എൻ.മനോജ്കുമാർ, ബാർ കൗൺസിൽ അംഗങ്ങളായ എം.രാമൻകുട്ടി, പി.സന്തോഷ്കുമാർ, പി.ശ്രീപ്രകാശ്, ശീനാഥ് ഗിരീഷ്, ജോസഫ് ജോൺ, എസ്.സുദർശനകുമാർ, പാലക്കാട് ബാർഅസോസിയേഷൻ സെക്രട്ടറി അഡ്വ.വിനോദ് കെ.കയനാട്ട് എന്നിവർ പ്രസംഗിച്ചു.
ഒറ്റപ്പാലം, ചിറ്റൂർ, പട്ടാമ്പി, മണ്ണാർക്കാട്, ആലത്തൂർ ബാർഅസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. തുടർന്നു നടന്ന സെമിനാറിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് ഏബ്രഹാം മാത്യു എന്നിവർ ക്ലാസെടുത്തു.