ADVERTISEMENT

മംഗലംഡാം ∙ വണ്ടാഴി പഞ്ചായത്തിലെ മലയോര മേഖലയായ നേർച്ചപ്പാറ ചെള്ളിക്കയം പൂതംകുഴി പ്രദേശത്തു ഞായറാഴ്ച രാവിലെ ഏഴോടെ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. റബർ ടാപ്പിങ്ങിനു പോയ പൂതംകുഴി അറാക്കൽ റോയി ആനയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. തന്റെ നേർക്കു കുതിച്ചെത്തുന്ന ആനയെക്കണ്ട് ഓടിയ റോയിയെ കുറച്ചുദൂരം പിന്തുടർന്ന ശേഷം ആന പിന്തിരിഞ്ഞതാണു രക്ഷയായത്. റോയിയുടെ തോട്ടത്തിലെ ഷെഡ് ആന തകർത്തു. സഹോദരന്മാരായ ബിജു, സജി എന്നിവരുടെയും പരുതംപ്ലാക്കൽ മേരിയുടെയും കൃഷിയും നശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ നേർച്ചപ്പാറ ചെള്ളിക്കയം ഭാഗത്തു തുടിയൻപ്ലാക്കൽ സിബി സഖറിയാസ്, തേക്കിൻ കാട്ടിൽ ടോമി, കാവിൽപുരയിടത്തിൽ ജിജി എന്നിവരുടെ തെങ്ങ്, കമുക്, വാഴ, കുരുമുളക് മുതലായ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ഇവിടെയും രാവിലെ ടാപ്പിങ്ങിനു പോയ തൊഴിലാളികൾ ആനയുടെ മുന്നിൽപ്പെട്ടു. രണ്ടിടത്തും എത്തിയത് ഒരേ കൊമ്പനാണെന്നു സംശയിക്കുന്നു.

നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ആനയിറങ്ങിയ സ്ഥലങ്ങളുടെ അടുത്തുതന്നെ ടാപ്പിങ്ങിനിടെ പുലിയെ കണ്ടതായി നേർച്ചപ്പാറ സ്വദേശി ബാബു പറഞ്ഞു. ഇതിനടുത്തും വീടുകളുണ്ട്. ഒന്നര വർഷം മുൻപു കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചതും ഇവിടെയാണ്.

ജനവാസ മേഖലയിലെ വന്യമൃഗ ഭീഷണി തടയാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിളനാശമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ച വനപാലകർ ജാഗ്രതാ നിർദേശങ്ങൾ നൽകി. അധികാരികളുടെ നിഷ്ക്രിയ മനോഭാവത്തിൽ കില, ആലത്തൂർ നെന്മാറ കമ്മിറ്റികൾ പ്രതിഷേധിച്ചു. കാട്ടാനയെ വനത്തിലേക്കു തുരത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമെന്നു മംഗലംഡാം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ കെ.എ.മുഹമ്മദ് ഹാഷിം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com