ADVERTISEMENT

വടക്കഞ്ചേരി∙ കണ്ണമ്പ്ര പഞ്ചായത്തിലെ വാളുവെച്ചപാറ ചേവക്കോടുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് പാറപൊട്ടിച്ചു കടത്തി. ക്വാറി മാഫിയ പ്രദേശത്തെ ഭൂമികള്‍ വാങ്ങി ക്വാറി തുട‌ങ്ങുന്നതിന്റെ മറവിലാണ് കണ്ണമ്പ്ര ഒന്ന് വില്ലേജിലെ ബ്ലോക്ക് 35 ല്‍ പെടുന്ന സര്‍ക്കാര്‍ ഭൂമിയില്‍ നിന്നു പാറപൊട്ടിച്ചത്. നാട്ടുകാര്‍ വില്ലേജ് അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കി. കണ്ണമ്പ്ര ഒന്ന് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി പരിശോധന നടത്തിയപ്പോഴാണ് പാറ പൊട്ടിച്ച സ്ഥലം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയത്. ഇതോടെ പാറപൊട്ടിക്കല്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. ഇത് സംബന്ധിച്ച് കലക്ടർക്ക് റിപ്പോര്‍ട്ടും നല്‍കി.

മുന്‍പ് ഈ പ്രദേശത്ത് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കല്ലുകള്‍ വീടുകളിലേക്ക് തെറിക്കുകയും വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടാകുകയും ചെയ്തതോടെ നാട്ടുകാര്‍ കോടതിയെ സമീപിച്ചു.  ക്വാറിയുടെ പ്രവർത്തനം നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ മുടങ്ങിക്കിടന്ന പാറപൊട്ടിക്കലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുടങ്ങിയത്. കഴിഞ്ഞ ദിവസം പാറ പൊട്ടിച്ചപ്പോള്‍ സ്ഫോടനത്തിൽ 2 വീടുകൾക്ക് വിള്ളൽ ഉണ്ടായി. ഇതോടെ നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തിറങ്ങി. മുന്‍പ് ജില്ലാ കലക്ടര്‍ ഉള്‍പെടെയുള്ളവര്‍ക്ക് അന്‍പതോളം വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പാറപൊട്ടിക്കല്‍ തുടങ്ങിയത്. 4 ഏക്കറോളം വരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി ലീസിന് വാങ്ങി ക്വാറി വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ഇത് അനുവദിക്കരുതെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.   ക്വാറിക്കായി ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നും അനധികൃത ക്വാറി പ്രവര്‍ത്തിപ്പിച്ചാല്‍ തടയുമെന്നും കണ്ണമ്പ്ര പഞ്ചായത്ത് അധികൃതരും പറഞ്ഞു. കരിങ്കൽ ക്വാറികൾ വീടുകളിൽ നിന്നും 50 മീറ്റർ അകലം പാലിക്കണമെന്നാണ് ഇപ്പോഴത്തെ നിയമം. എന്നാല്‍ ഇതുപോലും പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com