ADVERTISEMENT

ചിറ്റൂർ ∙ കശ്മീരിൽ വിനോദയാത്രയ്ക്കിടെ വാഹനാപകടത്തിൽ മരിച്ച 4 യുവാക്കളുടെ മൃതദേഹം ഇന്നു സംസ്കരിക്കും. ഇന്നു രാവിലെ 8 വരെ ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ മൈതാനത്തു പൊതുദർശനത്തിനു വയ്ക്കും. വീടുകളിലെ ചടങ്ങുകൾക്കു ശേഷം മന്തക്കാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും. നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ (34), എസ്.സുധീഷ് (32), കെ.രാഹുൽ (28), എസ്.വിഘ്നേഷ് (22) എന്നിവരാണു മരിച്ചത്. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലാണു ശ്രീനഗറിൽ നിന്നു മുംബൈ വഴി മൃതദേഹങ്ങൾ എത്തിച്ചത്.

കൊച്ചി വിമാനത്താവളത്തിൽ നിന്നു മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ തഹസിൽദാർ എൻ.എൻ.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘവും യുവാക്കളുടെ ബന്ധുക്കളും ഇന്നലെ രാത്രി തന്നെ യാത്ര തിരിച്ചിരുന്നു. അപകടത്തിൽപെട്ട സംഘത്തിലെ കെ.രാജേഷ്, ആർ.സുനിൽ, എസ്.ശ്രീജേഷ്, കെ.അരുൺ, പി.അജിത്ത്, എസ്.സുജീവ് എന്നിവരും ഇതേ വിമാനത്തിൽ നാട്ടിലെത്തി. സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ വി.ബാലമുരുകൻ, കെ.ഷിജു എന്നിവർ സഹായത്തിനായി അവിടെ തുടരും.

കേരള ഹൗസിലെ നോർക്ക ഡവലപ്മെന്റ് ഓഫിസർ ഷാജിമോൻ, അസിസ്റ്റന്റ് ലെയ്സൺ ഓഫിസർമാരായ ടി.ഒ.ജിതിൻ രാജ്, വി.അനൂപ് എന്നിവരാണു മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ക്രമീകരണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ചിറ്റൂർ വരെ അനുഗമിക്കാൻ ടി.ഒ. ജിതിൻ രാജിനെ നിയോഗിച്ചിരുന്നു. അയൽവാസികളും സുഹൃത്തുക്കളും സഹോദരങ്ങളും അടങ്ങുന്ന 13 അംഗ സംഘം സഞ്ചരിച്ച 2 വാഹനങ്ങളിലൊന്നു കൊക്കയിലേക്കു മറിഞ്ഞാണു 4 പേർ മരിച്ചത്. മരിച്ച യുവാക്കളുടെ വീടുകൾ മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com