ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായകറാവു മുൻപാകെ ഹാജരായ 15 പ്രതികൾക്കെതിരെയാണു കുറ്റപത്രം വായിച്ചത്. പ്രതികൾ കുറ്റം നിഷേധിച്ചു.

2021 നവംബർ 15നാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 പേർ സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. കേസിൽ 24 പ്രതികളുണ്ട്. 21 പേർ അറസ്റ്റിലായി. 16 പ്രതികളുടെ വിചാരണ ആരംഭിക്കും. കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ സംഘടനകളുടെ പങ്കും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം വച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. എസ്ഡിപിഐ പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ സഞ്ജിത്തിനു ബന്ധമുണ്ടെന്നും ഒരു വിഭാഗത്തിനെതിരെ അതിക്രമത്തിനു നേതൃത്വം നൽകുന്നുവെന്ന കാഴ്ചപ്പാടിലാണു പ്രതികൾ കൊലപാതകം നടത്തിയതെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തി.

കൊലപാതകത്തിന്റെ സൂത്രധാരരിൽ ഒരാളും പ്രതികൾ എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായ നെന്മാറ അടിപ്പെരണ്ട മന്നംകുളമ്പ് അബ്ദു‍ൽ സലാം, കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ഇൻഷ് മുഹമ്മദ് ഹഖ്, മുഹമ്മദ് ഷാരോൺ, മുൻ അധ്യാപകൻ ബാവ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്ന ജിഷാദ്, മുഹമ്മദ് യാസിൻ, ഇംത്യാസ് അഹമ്മദ്, ജാഫർ സാദിഖ്, നസീർ, നൂർ മുഹമ്മദ്, സിറാജുദ്ദീൻ, ഷാജഹാൻ, അബു താഹിർ, നിഷാദ്, ഷംസീർ എന്നിവരെയാണു കോടതിയിൽ ഹാജരാക്കിയത്. 

24ാം പ്രതി സെയ്ദ് മുഹമ്മദ് ആഷിഖ് അവധി അപേക്ഷ നൽകിയിരുന്നു. കേസ് ഇനി പരിഗണിക്കുന്ന 23നു പ്രതിയെ നേരിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. 2 വർഷമായി തന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ കുട്ടികളുടെ പഠനത്തെ ഉൾപ്പെടെ ബാധിക്കുന്നതായി പ്രതി ബാവ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com