ADVERTISEMENT

പാലക്കാട് ∙ വർഷങ്ങൾക്കു മുൻപു തുന്നിയ സ്കൂള്‍‍ യൂണിഫോമുകൾവരെ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ചിലയിടങ്ങളിൽ ആറുമാസമായി നെയ്യാൻ നൂലുപോലുമില്ല. തൊഴിലാളികൾക്കു മാസങ്ങളായി കൂലിയില്ല. ജില്ലയിലെ കൈത്തറി സംഘങ്ങളുടെ ഉൽപാദനം നിലച്ചതിനാൽ ഒട്ടേറെ തൊഴിലാളികൾക്കു ജോലിയില്ലാത്ത സാഹചര്യമാണിപ്പോൾ. പലരും ഉപജീവനത്തിനായി തൊഴിലുറപ്പ് ജോലിക്കും മറ്റും പോയിത്തുടങ്ങി. സ്കൂൾ യൂണിഫേ‍ാം നിർമിച്ചതിന്റെ കൂലി ഇനി എന്നു ലഭിക്കുമെന്നതും നിശ്ചയമില്ല. സംഘങ്ങളിൽ തറികളുടെ ശബ്ദം നിലച്ചമട്ടാണ്.

പുതുക്കേ‍ാട് കൈത്തറി സംഘം
നാലുമാസമായി നൂലില്ലാത്തതിനാൽ ഇവിടെ നെയ്ത്തു നടക്കുന്നില്ല. അധ്യയന വർഷം തീരാറായിട്ടും യൂണിഫോം നെയ്യാനുള്ള നൂലും ജൂണിനു ശേഷം കൂലിയും കിട്ടിയിട്ടില്ല. ഉടൻ നൂലുകിട്ടുമെന്ന മറുപടിയാണ് നാളുകളായി ഹാൻഡ്‌ലൂം ഡയറക്ടറേറ്റിൽ നിന്നുള്ളത്.. 2016 മുതൽ സർക്കാർ സ്കൂളുകളിൽ ഇവർ യൂണിഫോമുകൾ നൽകുന്നു. ഇപ്പോഴെങ്കിലും നൂലും ചായവും എത്തിയാൽ മാത്രമേ നിർമാണം പുനരാരംഭിക്കാനാകൂവെന്ന് തൊഴിലാളികൾ പറഞ്ഞു. സ്പിന്നിങ് മില്ലുകളിൽ നിന്നു സ്വകാര്യ സംഘങ്ങൾ വൻതുക നൽകി മുഴുവൻ നൂലും സംഭരിക്കുമ്പേ‍ാൾ സംഘങ്ങളിൽ നൂലും കിട്ടാതെയാകുന്നു. സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.

പഴമ്പാലക്കേ‍ാട് സംഘം
ആലത്തൂർ പഴമ്പാലക്കോട് കൈത്തറി സംഘത്തിൽ 25 കുടുംബങ്ങളുണ്ട്. ഇവർക്കും കൂലി കിട്ടിയിട്ട് 6 മാസമായി. നെയ്ത്തു സഹകരണസംഘം വഴിയാണ് സർക്കാർ സൗജന്യമായി നൂലു വിതരണം ചെയ്തിരുന്നത്.5 മാസമായി ഇവിടെയും നൂലില്ല. നെയ്ത വസ്ത്രങ്ങൾ നെയ്ത്തുകാർ സംഘത്തിനും അവിടെനിന്നു ഹാന്റെക്സിനും നൽകുന്നതാണ് രീതി.

ദേവാങ്കപുരം സംഘം
ആറു പതിറ്റാണ്ടു മുൻപു തുടങ്ങിയ ചിറ്റൂർ ദേവാങ്കപുരം ഹാൻഡ്‍‌ലൂം ഡവലപ്മെന്റ് സെന്ററിൽ നെയ്ത്തു തൊഴിലാക്കിയ മുന്നൂറോളം കുടുംബങ്ങളുണ്ട്. 7 വർഷം മുൻപുവരെ നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന സംഘത്തിനു വരുമാനം നിലച്ചതോടെ തൊഴിലാളികൾ പലരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി തേടിപ്പോയി. സർക്കാർ സബ്സിഡി അനുവദിക്കാത്തതും 2 വർഷം മുൻപു സർക്കാർ നിർദേശമനുസരിച്ചു നെയ്ത സ്കൂൾ യൂണിഫോമുകളുടെ വേതനം ലഭിക്കാത്തതും പ്രതിസന്ധി വർധിപ്പിച്ചു. തുണിയിൽ പലതും വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നു. കൂലി കിട്ടാൻ മാസങ്ങളെടുക്കും. കൂലിയും നൂലും കിട്ടിയാൽ നെയ്യാൻ തയാറെന്ന് ഇവർ പറയുന്നു.

എലപ്പുള്ളി തേനാരി മുതലിത്തറ നെയ്ത്തുഗ്രാമത്തിൽ വസ്ത്രം നെയ്യുന്ന ഗോപിനാഥൻ.
എലപ്പുള്ളി തേനാരി മുതലിത്തറ നെയ്ത്തുഗ്രാമത്തിൽ വസ്ത്രം നെയ്യുന്ന ഗോപിനാഥൻ.

പ്രതീക്ഷകളേ‍ാടെ തേനാരി നെയ്ത്തുഗ്രാമം
കടുത്ത പ്രതിസന്ധികൾക്കിടയിലും ജില്ലയിലെ പഴക്കമേറിയ നെയ്ത്തു ഗ്രാമങ്ങളിലൊന്നായ എലപ്പുള്ളിയിലെ തേനാരി ക്രിസ്മസ്–പുതുവർഷ വിപണി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലാണ്. 170 പേർ നെയ്ത്തു ജോലി ചെയ്യുന്നുണ്ടിവിടെ. മുൻപ് അഞ്ഞൂറിലേറെ പേർ ഉണ്ടായിരുന്നു. 170 വീടുകളിൽ നെയ്ത്തു തറികളുണ്ട്. മുൻപ് ഓരോ വീട്ടിലും 10 തറി വരെയുണ്ടായിരുന്നു. അവധിക്കാല വിപണി ലക്ഷ്യമാക്കി ഊടും പാവും കളർ നൂലും കസവുമെല്ലാം ഇവിടെ എത്തിത്തുടങ്ങിയിട്ടുണ്ട്. കടകളിൽ നിന്ന് ഒ‍ാ‍ർഡറുകൾ കിട്ടുന്നതായും നടത്തിപ്പുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com